Monday, March 05, 2012

ക്ഷേമപെന്‍ഷനുകള്‍ നിലച്ചു; 11 ലക്ഷം പാവപ്പെട്ടവര്‍ ദുരിതത്തില്‍


എം രഘുനാഥ്

തിരു: സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഫണ്ട് നല്‍കാത്തതിനെത്തുടര്‍ന്ന് ക്ഷേമപെന്‍ഷനുകളുടെ വിതരണം നിലച്ചു. വികലാംഗര്‍ , വിധവകള്‍ , വയോജനങ്ങള്‍ , 50 വയസ്സിനു മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ തുടങ്ങിയവര്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍വിതരണം പൂര്‍ണമായി സ്തംഭിച്ചു. പിതാവ് മരിച്ച പെണ്‍മക്കളുടെ വിവാഹത്തിനുള്ള ധനസഹായം, ബുദ്ധിമാന്ദ്യമുള്ളവരുടെ പെന്‍ഷന്‍ എന്നിവയും മുടങ്ങി. ഇത്തരത്തില്‍ പത്തര ലക്ഷത്തിലേറെ പാവങ്ങളുടെ ആനുകൂല്യങ്ങളാണ് മാസങ്ങളായി സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നത്. ആറു വര്‍ഷത്തിനിടെ ആദ്യമായാണ് സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകള്‍ മുടങ്ങുന്നത്. 2011 സെപ്തംബര്‍വരെയുള്ള പെന്‍ഷന്‍മാത്രമാണ് സംസ്ഥാനത്തെ മിക്ക പഞ്ചായത്തുകളും നഗരസഭകളും കോര്‍പറേഷനുകളും വിതരണംചെയ്തത്. അവശേഷിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് തുക ക്രമീകരിച്ച് ഡിസംബര്‍വരെ പെന്‍ഷന്‍ ഭാഗികമായി നല്‍കി. എന്നാല്‍ , ഡിസംബറിനു ശേഷം ഒരിടത്തുപോലും പെന്‍ഷന്‍ നല്‍കാന്‍ ഫണ്ടുണ്ടായിരുന്നില്ല. സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഇതിനകംതന്നെ വിതരണം ചെയ്തു തീര്‍ന്നതിനെത്തുടര്‍ന്ന് ഡിസംബറില്‍തന്നെ പെന്‍ഷന്‍ കൈകാര്യംചെയ്യുന്ന റവന്യു വിഭാഗം സര്‍ക്കാരിന് കത്തയച്ചുവെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. 2010ലെ സാമ്പത്തിക സര്‍വേ അനുസരിച്ച് വികലാംഗ, വിധവ, വാര്‍ധക്യ, അവിവാഹിത പെന്‍ഷന് 9,59,809 ഗുണഭോക്താക്കളാണുള്ളത്. കഴിഞ്ഞ വര്‍ഷംമുതല്‍ പുതുതായി ഒരു ലക്ഷത്തിലേറെ പേര്‍കൂടി പെന്‍ഷന്‍ വാങ്ങുന്നുണ്ട്. ഇത്രയും പേര്‍ക്ക് പ്രതിമാസം 400 രൂപവീതം ഒരു വര്‍ഷം പെന്‍ഷന്‍ നല്‍കാന്‍ 500 കോടിയിലേറെ രൂപ വേണമെങ്കിലും സര്‍ക്കാര്‍ ഇതുവരെ അനുവദിച്ചത് 300 കോടിയോളം മാത്രം. ചെറിയ തുകയാണെങ്കിലും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്നു ഈ പെന്‍ഷന്‍ . തുക മുടങ്ങിയതോടെ ഇവരില്‍ പലര്‍ക്കും ജീവിതം വഴിമുട്ടിയ അവസ്ഥയാണ്. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പെന്‍ഷനുകള്‍ ഇനി എന്നു ലഭിക്കുമെന്നുപോലും അറിയാത്ത സ്ഥിതിയാണ്. വന്‍കിടക്കാര്‍ക്ക് അനധികൃതമായിപോലും ആനുകൂല്യങ്ങള്‍ അനുവദിക്കാന്‍ തിടുക്കം കാട്ടുന്ന യുഡിഎഫ് സര്‍ക്കാര്‍ സാധാരണക്കാരെയും പാവപ്പെട്ടവരെയും തീര്‍ത്തും അവഗണിക്കുന്നതിന്റെ ക്രൂരമായ തെളിവാണ് പെന്‍ഷന്‍ നിഷേധം. 2011 മാര്‍ച്ചില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റിലാണ് പെന്‍ഷന്‍തുക 400 ആയി ഉയര്‍ത്തിയത്. തുടര്‍ന്ന്, അധികാരത്തില്‍ വന്ന യുഡിഎഫ് അവതരിപ്പിച്ച ബജറ്റിലും 400 രൂപ പെന്‍ഷന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും തുക വകയിരുത്തിയിരുന്നില്ല. മാത്രമല്ല, ഇതുസംബന്ധിച്ച ഉത്തരവും ഇറക്കിയില്ല. ഫെബ്രുവരി ആദ്യം മാത്രമാണ് പെന്‍ഷന്‍ 400 രൂപയായി ഉയര്‍ത്തിയതായി ഉത്തരവിറക്കിയത്. 2011 ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ച പെന്‍ഷന്‍ നല്‍കാനാണ് ഉത്തരവ്. എന്നാല്‍ , നിലവിലുള്ള പെന്‍ഷന്‍ നല്‍കാനാവശ്യമായ ഫണ്ട് പോലും ഇനിയും അനുവദിച്ചിട്ടില്ല. 300 രൂപ വീതം പെന്‍ഷന്‍ നല്‍കണമെങ്കില്‍പോലും 100 കോടി രൂപ ഇനിയും വേണം. യുഡിഎഫ് 2006ല്‍ അധികാരം ഒഴിയുമ്പോള്‍ എല്ലാ ക്ഷേമ പെന്‍ഷനുകളും ദീര്‍ഘകാലം കുടിശ്ശികയായിരുന്നു. 2006ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ കുടിശ്ശിക തീര്‍ക്കുകയും ഓണം അടക്കമുള്ള ഉത്സവവേളകളില്‍ ഓരോ മാസം മുന്‍കൂര്‍ പെന്‍ഷന്‍ നല്‍കുകയുംചെയ്തു. 2011 മാര്‍ച്ചില്‍ പെന്‍ഷന്‍ നല്‍കാന്‍ 100 കോടി രൂപയാണ് ധനവകുപ്പ് മുന്‍കൂര്‍ നല്‍കിയത്. നീണ്ടകാലം 75 മുതല്‍ 110 രൂപവരെ മാത്രമായിരുന്ന വിവിധ ക്ഷേമപെന്‍ഷനുകള്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് 400 രൂപയാക്കി ഉയര്‍ത്തിയത്. പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വരുമാന പരിധി നേരത്തെ 3,600 മുതല്‍ 6,000 രൂപ വരെയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഗ്രാമപ്രദേശങ്ങളില്‍ പരിധി 20,000 രൂപയായും നഗരങ്ങളില്‍ 22,375 രൂപയായും ഉയര്‍ത്തി. ഇതിലൂടെ രണ്ടര ലക്ഷത്തോളം പേര്‍ക്കുകൂടി പെന്‍ഷന്‍ ലഭിച്ചു.

Wednesday, May 18, 2011

ഇല്ല ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ...

ഇ കെ നായനാരുടെ ഏഴാം ചരമവാര്‍ഷികദിനം 19ന് സമുചിതമായി ആചരിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് മുഴുവന്‍ പാര്‍ടിഘടകങ്ങളോടും അഭ്യര്‍ഥിച്ചു. പ്രഭാതഭേരി നടത്തിയും പാര്‍ടിപതാക ഉയര്‍ത്തിയും ഓഫീസുകള്‍ അലങ്കരിച്ചും അനുസ്മരണയോഗങ്ങള്‍ സംഘടിപ്പിച്ചും നായനാര്‍സ്മരണ പുതുക്കണം. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയും തൊഴിലാളി- കര്‍ഷക പ്രസ്ഥാനങ്ങളും വളര്‍ത്തിയെടുക്കുന്നതില്‍ അമൂല്യസംഭാവന നല്‍കിയ നേതാവാണ് നായനാര്‍

വോട്ടിങ് ശതമാനത്തില്‍ മുന്നില്‍ സി.പി.എം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനത്തില്‍ സി.പി.എം മുന്നില്‍. അതേസമയം, 2006ല്‍ നേടിയ വോട്ടുകള്‍ നേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞതുമില്ല.
ഭരണത്തിലേറിയിട്ടും വോട്ടിങ് ശതമാനത്തില്‍ സി.പി.എമ്മിന് പിന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിന് കഴിഞ്ഞ തവണയേക്കാള്‍ നേരിയ വര്‍ധനയാണുള്ളത്. 84 മണ്ഡലങ്ങളില്‍ മല്‍സരിച്ച് 45 ഇടത്ത് വിജയിച്ച സി.പി.എം മൊത്തം നേടിയത് 4921354 വോട്ടുകളാണ് (28.18 ശതമാനം). കഴിഞ്ഞ തവണ 85 സീറ്റില്‍ മല്‍സരിച്ച് 61 സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച സി.പി.എമ്മിന് 30.45 ശതമാനം വോട്ട് ലഭിച്ചിരുന്നു.
81 സീറ്റുകളില്‍ മല്‍സരിച്ച് 38 ഇടത്ത് വിജയിച്ച കോണ്‍ഗ്രസിന് 4610328 വോട്ടുകളാണ് ലഭിച്ചത് (26.40 ശതാനം). കഴിഞ്ഞ തവണ 77 സ്ഥാനാര്‍ഥികളെ നിര്‍ത്തി 24 പേരെ വിജയിപ്പിച്ച കോണ്‍ഗ്രസിന് 24.09  ശതമാനം വോട്ടേ ലഭിച്ചിരുന്നുള്ളൂ.
കോണ്‍ഗ്രസിനേ ക്കാള്‍ 1.78 ശതമാനം വോട്ടുകളാണ് സി.പി.എം അധികം പിടിച്ചത്.
തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തു വിട്ട കണക്കനുസരിച്ച് വോട്ടിങ് ശതമാനത്തിന്റെ കാര്യത്തില്‍ ബി.ജെ.പി നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ 136 സീറ്റില്‍ മല്‍സരിച്ച പാര്‍ട്ടി 4.75 ശതമാനം വോട്ട് പിടിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 138 സീറ്റുകളില്‍ മല്‍സരിച്ച് 6.03 ശതമാനം വോട്ട് പിടിച്ചു.
സി.പി.ഐയുടെ വോട്ടില്‍ നേരിയ വര്‍ധനയുണ്ട്. കഴിഞ്ഞ തവണ 8.09 ശതമാനമായിരുന്നെങ്കില്‍ ഇത്തവണ 8.72 ശതമാനമാണ്. മുസ്‌ലിം ലീഗിന്റെ വോട്ടിങ് ശതമാനത്തില്‍ 0.62 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിന് 0.06 ശതമാനം വോട്ടുകള്‍ വര്‍ധിച്ചു. ജനതാദള്‍ സെക്യുലര്‍ 1.52 ശതമാനം വോട്ട് പിടിച്ചപ്പോള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിന്റെ എസ്.ജെ.ഡി 1.65 ശതമാനം വോട്ട് പിടിച്ചു.

ആരോപണവിധേയര്‍ മന്ത്രിസഭയിലേക്ക്


തിരു: യുഡിഎഫ് മന്ത്രിസഭയിലെ ചില ഘടകകക്ഷി നേതാക്കള്‍ സത്യപ്രതിജ്ഞചെയ്യുന്നത് പെണ്‍വാണിഭം, അനധികൃത സ്വത്തുസമ്പാദനം, അഴിമതി തുടങ്ങിയ കേസുകളും ആരോപണങ്ങളും പേറി. മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ് (ജെ) നേതാവ് ടി എം ജേക്കബ് എന്നിവര്‍ വിജിലന്‍സ് അന്വേഷണത്തിന്റെയും കോടതിനടപടികളുടെയും ഊരാക്കുടുക്കിലാണ്. പെണ്‍വാണിഭം, കേസ് അട്ടിമറിക്കാന്‍ മൊഴിമാറ്റിക്കല്‍ - ജുഡീഷ്യറിയെ സ്വാധീനിക്കല്‍ , ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് ഇരകളെ വിലയ്ക്കെടുക്കല്‍ , കോടികളുടെ അനധികൃത സ്വത്തുസമ്പാദനം എന്നിങ്ങനെ പോകുന്നു കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ . കുരിയാര്‍കുറ്റി- കാരപ്പാറ ജലസേചനപദ്ധതിയുടെ മറവില്‍ നടന്ന വന്‍വെട്ടിപ്പില്‍ നാലാംപ്രതിയാണ് ജേക്കബ്്. പി കെ കുഞ്ഞാലിക്കുട്ടി $ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട മൂന്ന് കേസ് എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പുനരന്വേഷിക്കുന്നു. 1. അനധികൃത സ്വത്തുസമ്പാദനം 2. ലൈംഗികപീഡനത്തിനിരയായ റജീനയുടെ മൊഴിമാറ്റിയതുസംബന്ധിച്ച ഗൂഢാലോചന 3. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പീഡനത്തിനിരയായ ബിന്ദുവിന്റെ മൊഴിയില്‍ കള്ള ഒപ്പിട്ട കേസ് ടി എം ജേക്കബ് $ 1995ല്‍ ടി എം ജേക്കബ് ജലവിഭവമന്ത്രിയായിരിക്കെ കുരിയാര്‍കുറ്റി- കാരപ്പാറ ജലവൈദ്യുതപദ്ധതിക്ക് ടെന്‍ഡര്‍ നല്‍കാതെ കരാര്‍ നല്‍കി സംസ്ഥാന ഖജനാവിന് കോടികള്‍ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. മൂന്ന് വകുപ്പാണ് കേസിലുള്ളത്. 1. ക്രിമിനല്‍ ഗൂഢാലോചന 2. സര്‍ക്കാരിനെ കബളിപ്പിക്കല്‍ 3. അവിഹിത പണസമ്പാദനം

ഡെപ്യൂട്ടി സ്പീക്കറാക്കി ഷണ്ഡനാക്കേണ്ട: പി സി ജോര്‍ജ്


തിരു: സ്പീക്കര്‍ പദവിയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കി തന്നെ ഷണ്ഡനാക്കി ഇരുത്താന്‍ ശ്രമിക്കേണ്ടെന്നും കേരളകോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജ്. സ്പീക്കര്‍ പദവിക്ക് കോണ്‍ഗ്രസ് എതിരുനില്‍ക്കുകയാണ്. മന്ത്രിസ്ഥാനം തനിക്ക് നിര്‍ബന്ധമില്ല. ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മുസ്ലിംലീഗാണ് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്നത്. സ്പീക്കര്‍ പദവി കോണ്‍ഗ്രസ് കൈയടക്കി വയ്ക്കാനാണ് ശ്രമിക്കുന്നതെന്നും സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പി സി ജോര്‍ജ് പറഞ്ഞു.

സീറ്റ് കുറഞ്ഞതില്‍ ഉമ്മന്‍ചാണ്ടിക്കും ഉത്തരവാദിത്തം: ചെന്നിത്തല

തിരു: പാര്‍ടിയിലെ വിഭാഗീയത ഒഴിവാക്കാന്‍ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ നിന്ന് താന്‍ പിന്മാറിയതെന്ന് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിവന്നാലും സങ്കടമില്ലെന്നു പറഞ്ഞ ചെന്നിത്തല, കോണ്‍ഗ്രസിന് സീറ്റ് കുറഞ്ഞതില്‍ തനിക്കും ഉമ്മന്‍ചാണ്ടിക്കും തുല്യ ഉത്തരവാദിത്തമാണുള്ളതെന്ന് സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തില്‍ തുറന്നടിച്ചു. കഴിഞ്ഞ ഏഴു വര്‍ഷവും ഉമ്മന്‍ചാണ്ടി അറിയാതെ ഒരു തീരുമാനവും എടുത്തിട്ടില്ല. സ്ഥാനാര്‍ഥിനിര്‍ണയം മുതല്‍ എല്ലാ കാര്യത്തിലും തനിക്കും ഉമ്മന്‍ചാണ്ടിക്കും ഒരേ ഉത്തരവാദിത്തമാണുള്ളത്.

വനിതാമന്ത്രിയില്ല; മുരളിക്ക്ഹൈക്കമാന്‍ഡ് കനിയണം

തിരു: മുന്‍ കെപിസിസി പ്രസിഡന്റും മുന്‍ മന്ത്രിയുമായ കെ മുരളീധരനും യുഡിഎഫിലെ ഏക വനിതയായ ജയലക്ഷ്മിയും മന്ത്രിസഭയില്‍ എത്തണമെങ്കില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കനിയണം. ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ പട്ടികയില്‍ ഇരുവരുടെയും പേര് ഉള്‍പ്പെടുത്തിയിട്ടില്ല. കെ മുരളീധരനെ മന്ത്രിസഭയിലെടുത്താല്‍ വീണ്ടും വിഭാഗീയത മൂര്‍ച്ഛിക്കുമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. പട്ടികവര്‍ഗത്തില്‍നിന്നുള്ള ജയലക്ഷ്മിക്ക് കാര്യശേഷി പോരത്രേ. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടെന്നതും ഇവരുടെ അയോഗ്യതയായി ചൂണ്ടിക്കാട്ടുന്നു. കരുണാകരന്റെ മകനെന്ന പരിഗണനയും മുരളിക്ക് നല്‍കിയിട്ടില്ല. മുരളീധരന് പകരം വി എസ് ശിവകുമാറിനെയാണ് പരിഗണിച്ചത്. ജി കാര്‍ത്തികേയന്‍ , എന്‍ ശക്തന്‍ എന്നിവരാണ് തിരുവനന്തപുരം ജില്ലയില്‍നിന്ന് പട്ടികയിലുള്ള മറ്റ് രണ്ട് പേരുകാര്‍ . തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , ആര്യാടന്‍ മുഹമ്മദ്, കെ ബാബു, അടൂര്‍ പ്രകാശ്, ടി എന്‍ പ്രതാപന്‍ , കെ പി അനില്‍കുമാര്‍ എന്നിവരാണ് കെപിസിസിയുടെ ലിസ്റ്റിലുള്ളവര്‍ . ഉമ്മന്‍ചാണ്ടിയുടെ അടുത്ത വിശ്വസ്തനായ കെ സി ജോസഫും പട്ടികയിലുണ്ടെന്നാണ് അറിയുന്നത്. വി ഡി സതീശനെ സ്പീക്കറാക്കാനാണ് നിര്‍ദേശം.

ജേക്കബ് വിഴുങ്ങുമോ, ആ അഴിമതി ആരോപണങ്ങള്‍

തിരു: സൈന്‍ബോര്‍ഡ് അഴിമതിയില്‍ ഉമ്മന്‍ചാണ്ടി 500 കോടിയുടെ തിരിമറി നടത്തിയെന്ന് നിയമസഭയില്‍ വെളിപ്പെടുത്തിയത് ടി എം ജേക്കബ്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ , ജേക്കബ് 2005 ജൂലൈ 19ന് നിയമസഭയില്‍ നടത്തിയ പ്രസംഗം ഇന്നും രേഖകളില്‍ ഒളിമങ്ങാതെ കിടക്കുന്നു. നിയമസഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയിലായിരുന്നു ജേക്കബിന്റെ വെളിപ്പെടുത്തല്‍ . "ഉമ്മന്‍ചാണ്ടിയെ ഞാന്‍ ചലഞ്ച് ചെയ്യുന്നു. നിങ്ങള്‍ക്ക് ഒരു നിയമസഭാ കമ്മിറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കാമോ? ഞാന്‍ ഇത് തെളിയിച്ചുതരാം. ഞാന്‍ വെറുതെ പറയുകയല്ല"-

ഉമ്മന്‍ചാണ്ടി ചതിച്ചു, അപമാനിച്ചു: പിള്ള

തിരു: ഉമ്മന്‍ചാണ്ടി തന്നോട് കടുത്ത വഞ്ചനയും ചതിയും കാട്ടിയതായി ആര്‍ ബാലകൃഷ്ണപിള്ള. 2004-06ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന ഒന്നരക്കൊല്ലം നേരിടേണ്ടിവന്ന അപമാനവും വേദനകളും ഒരിക്കലും മറക്കാനാകില്ല. മാധ്യമം ആഴ്ചപ്പതിപ്പിലെ "മദ്വചനങ്ങള്‍ക്ക് മാര്‍ദവമില്ലെങ്കില്‍" എന്ന ആത്മകഥാ പരമ്പരയുടെ പുതിയ അധ്യായത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ പിള്ള തുറന്നടിച്ചത്.

Tuesday, May 17, 2011

വേങ്ങരയിലെ സ്ത്രീജനങ്ങൾ സംസ്കാരിക കേരളത്തിനു നൽകിയ വിശദീകരണം.

മലപ്പുറം ജില്ലയിലെ ഒരു സ്ഥാനാർഥിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ആ മണ്ഡലത്തിലെ സ്ത്രീജനങ്ങൾ സംസ്കാരിക കേരളത്തിനു നൽകിയ വിശദീകരണം. 

കേരള ജനത പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീജനങ്ങൾ ഞങ്ങളോട് മാനസികമായി അകന്നു കഴിഞ്ഞു എന്നു ഞങ്ങൾക്കറിയാം. പക്ഷെ ഞങ്ങളുടെ മാനസികബുദ്ധിമുട്ട് ആരോടു പറയും, തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചഅന്നുമുതൽ ആരംഭിച്ച ഞങ്ങളുടെ ഭീതി വർദ്ധിപ്പിക്കുന്നതായിരുന്നു മണ്ഡലത്തിലെ സ്ഥാനാർഥി നിർണ്ണയം. ശേഷം ഉള്ള ഞങ്ങളുടെ ദിനങ്ങൾ പേടിപ്പെടുത്തുന്നതായിരുന്നു ഞങ്ങളൂടെ രാത്രികൾ ഉറക്കമില്ലാത്തതായിരുന്നു. പകലിൽ ഞങ്ങളുടെ മക്കളെ ഞങ്ങൾ ചിറകിനടിയിൽ ഒളിപ്പിച്ചു, രാത്രികളിൽ ഞങ്ങൾ അവർക്കു കണ്ണിമവെട്ടാതെ കാവലിരുന്നു,ദൂരസ്ഥലങ്ങളിലുള്ള ഞങ്ങളുടെ പുരുഷന്മാർ മുഴുവൻ നാടണഞ്ഞു എങ്ങും ഒരു കലാപ ഭൂമിയുടെ അന്തരീക്ഷം. ചിലക്കാൻ മറന്ന കിളികൾ, പൂക്കാൻ മറന്ന പൂമൊട്ടുകൾ, കണ്ണടച്ചാൽ പെൺകുട്ടികളെ ആക്രമിക്കാൻ വരുന്ന രാക്ഷസന്റെ മുഖം, ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു ഭീതിയോടെ ചുറ്റും നോക്കുന്ന ഞങ്ങളുടെ കുട്ടികൾ, ആ ഒരു മാസത്തിനു ഒരു പത്തു വർഷത്തെ ദൈർഘ്യമുണ്ടായിരുന്നു എന്നു തോന്നി കോഴികുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിച്ച കോഴിയുടെ അവസ്ഥയായിരുന്നു ഞങ്ങൾക്ക്. അവസാനം ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തി ആ രാക്ഷസനെ എങ്ങിനെയെങ്കിലും ഈ നാട്ടിൽ നിന്നു ഓടിക്കണം അതിനു ഞങ്ങൾ ഒരു വഴിയേ കണ്ടതുള്ളൂ ...വരുന്ന അഞ്ചുവർഷത്തേക്കെങ്കിലും ഒരു മനസമാധാനം കിട്ടുമല്ലോ,ഒരു ദിവസമെങ്കിലും ആരെയും പേടിക്കാതെ കിടന്നുറങ്ങാനുള്ള ആഗ്രഹം, അതാണു ഞങ്ങൾ ആ രാക്ഷസനെ വിജയിപ്പിച്ചത് .... അന്നു ഞങ്ങൾ കേരളത്തിലെ പെൺകുട്ടികളുടെ മുഖം കണ്ടില്ല, കട്ടുമുടിക്കുന്ന കള്ളന്മാരുടെ വിളയാട്ടം കണ്ടില്ല കണ്ടതു മുഴുവൻ ഞങ്ങളുടെ പെൺകുട്ടികളുടെ ഭീതി നിഴലിക്കുന്ന മുഖങ്ങൾ മാത്രം ,... ആ സമയം ഞങ്ങൾ കുറച്ചു സ്വാർഥരായി .... ഞങ്ങൾ ചെയ്തതു തെറ്റാണോ? ... ഇതല്ലാതെ ഞങ്ങളുടെ മുന്നിൽ വേറെ മാർഗ്ഗമില്ലായിരുന്നു ആത്മഹത്യ പാപമാണെന്നറിഞ്ഞതിനാൽ ഇതല്ലാതെ വേറെ വഴിയില്ല...
ഈ സ്വാർഥതക്കു മുന്നിൽ നിങ്ങളുടെ മാപ്പല്ലാതെ വേറെ ഒന്നും പരിഹാരമില്ല...

മാപ്പ് മാപ്പ് മാപ്പ്

മണ്ഡലത്തിലെ സ്ത്രീ വോട്ടർമാർ..

ഫലത്തിനുപിന്നാലെ "പ്രതിഫലം"

കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയം ആഘോഷിച്ച് നടന്ന പ്രകടനങ്ങള്‍ ശനിയാഴ്ച വൈകിട്ട് പെട്ടെന്ന് നിലച്ചു എന്നാണ് വാര്‍ത്ത. പെട്രോള്‍വില വര്‍ധിപ്പിച്ച വിവരം കാട്ടുതീപോലെ പരന്നപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ക്ക് തങ്ങള്‍ കാത്തുകാത്തിരുന്ന സ്വപ്നവിജയം ആഘോഷിക്കാന്‍പോലും കഴിഞ്ഞില്ല. ഇരുട്ടടി എന്ന വാക്കിനെ നാണിപ്പിക്കുംവിധം ക്രൂരമായാണ് യുപിഎ സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയോട് പെരുമാറിയത്. കഴിഞ്ഞ ജൂണില്‍ പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞശേഷം ഇത് പതിനൊന്നാമത്തെ വര്‍ധനയാണ്. എങ്ങനെ ജീവിക്കുമെന്ന് സാധാരണക്കാര്‍ പരസ്പരം ചോദിക്കുന്നു. വരുമാനം വര്‍ധിക്കുന്നില്ല; ചെലവ് കുത്തനെ ഉയരുന്നു. ദിവസക്കൂലിക്കാരനും മാസശമ്പളക്കാരനും ചെറുകിട വ്യാപാരികള്‍ക്കും ദൈനംദിന ജീവിതം തള്ളിനീക്കാന്‍ കടക്കെണിയിലേക്ക് തലവച്ചുകൊടുക്കേണ്ട അവസ്ഥ. പെട്രോള്‍ വിലവര്‍ധന ഇതിലും നേരത്തെ വരുമായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്രയുംനാള്‍ അത് തടഞ്ഞുനിര്‍ത്തിയത്. തെരഞ്ഞെടുപ്പു ഫലം വന്ന് മണിക്കൂറുകള്‍ക്കകം യുപിഎ നേതൃത്വം തനിനിറം കാണിച്ചു. പശ്ചിമബംഗാളിലും അസമിലും കേരളത്തിലും തങ്ങള്‍ക്ക് ഭരണം ലഭിച്ചതിന്റെ പ്രതിഫലം വോട്ടര്‍മാര്‍ക്ക് നല്‍കി- അവരുടെ ജീവിതം ദുരിതമയമാക്കുന്ന ക്രൂരമായ പ്രതിഫലംതന്നെ.

തൃണമൂലിന്റെ ചോരക്കളിക്ക് എതിരെ അണിനിരക്കുക

പശ്ചിമബംഗാളില്‍ ഇടതുമുന്നണിയെ പരാജയപ്പെടുത്തിയതിന്റെ അമിതാഹ്ലാദം വ്യാപകമായ ആക്രമണങ്ങളഴിച്ചുവിട്ടുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നത്. സിപിഐ എമ്മിന്റെ രണ്ടു നേതാക്കളെ വധിക്കുകയും സംസ്ഥാനത്തെങ്ങും അക്രമമഴിച്ചുവിടുകയുംചെയ്ത അനുഭവം ബംഗാളില്‍ വരുംനാളുകളില്‍ ഉണ്ടാകാവുന്ന അരാജകാവസ്ഥയുടെ സൂചനയാണ്. പശ്ചിമമേദിനിപൂരില്‍ സിപിഐ എം നേതാവ് ജിതേന്‍ നന്ദി, ബങ്കുറയില്‍ ലോക്കല്‍കമ്മിറ്റി അംഗം അജിത് ലോഹ എന്നിവരെയാണ് വധിച്ചത്. ബര്‍ധമാന്‍ ജില്ലയില്‍ പാര്‍ടി അനുഭാവിയായ വനിതയെ കൊലപ്പെടുത്തി. ഇന്നലെവരെ മന്ത്രിയായിരുന്ന നിമായ് മല്‍ അടക്കം ആക്രമിക്കപ്പെട്ടു. പാര്‍ടി ഓഫീസുകള്‍ക്കു നേരെയും സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയും തുടര്‍ച്ചയായി ആക്രമണം നടക്കുന്നു. അക്രമ സംഭവങ്ങളുടെ സുദീര്‍ഘമായ പട്ടികയാണ് കഴിഞ്ഞ സിപിഐ എം പൊളിറ്റ് ബ്യൂറോ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. 70കളിലെ അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചയെ ഓര്‍മിപ്പിക്കുംവിധമാണ് ഈ അഴിഞ്ഞാട്ടം.

Sunday, May 15, 2011

ചെന്നിത്തലയ്‌ക്കെതിരെ മാധ്യമസ്‌ഥാപനങ്ങള്‍ക്കു മുന്‍പില്‍ നോട്ടീസ്‌

തിരുവനന്തപുരം: രമേശ്‌ ചെന്നിത്തലയെ കെ.പി.സി.സി പ്രസിഡന്റ്‌ സ്‌ഥാനത്തു നിന്നു നീക്കണമെന്ന്‌ ആവശ്യപ്പെടുന്ന നോട്ടീസ്‌ തലസ്‌ഥാനത്ത്‌ വിവിധ മാധ്യമസ്‌ഥാപനങ്ങളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഇന്നു രാവിലെയാണ്‌ നോട്ടീസ്‌ പ്രത്യക്ഷപ്പെട്ടത്‌. മുഖ്യമന്ത്രിയാവാന്‍ കോമാളിവേഷം കെട്ടിയെത്തിയ ചെന്നിത്തലയെ കെ.പി.സി.സി നേതൃത്വത്തില്‍ നിന്നു നീക്കി പാര്‍ട്ടിയെ രക്ഷിക്കണമെന്ന്‌ അഭ്യര്‍ഥിക്കുന്ന നോട്ടീസില്‍ വി.എസം സുധീരനും കെ.കെ രാമചന്ദ്രന്‍ മാസ്‌റ്റര്‍ക്കും അഭിവാദ്യവും എഴുതിയിട്ടുണ്ട്‌.

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും യോഗ്യരല്ലെന്ന്‌ രാമചന്ദ്രന്‍ മാസ്‌റ്റര്‍

കോഴിക്കോട്‌: അധികാരത്തിലിരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്‌ക്കും യോഗ്യരല്ലെന്ന്‌ കെ.കെ രാമചന്ദ്രന്‍ മാസ്‌റ്റര്‍. നല്ല പ്രതിച്‌ഛായയുള്ള ഏതെങ്കിലും നേതാവിനെ കണ്ടെത്തി അധികാരമേല്‍പ്പിക്കണം. പാര്‍ട്ടി സ്‌ത്രീധനമായി കിട്ടതയാണെന്ന ധാരണയാണ്‌ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്‌ക്കും ഉള്ളത്‌. കള്ളപ്പണക്കേസില്‍ അറസ്‌റ്റിലായ ഹസന്‍ അലി ഖാന്‍ കോണ്‍ഗ്രസ്‌ നേതാക്കളെ കുറിച്ച്‌ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും രാമചന്ദ്രന്‍ മാസ്‌റ്റര്‍ പറഞ്ഞു.

പീരുമേട്ടിലെ പരാജയം; ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

വണ്ടിപ്പെരിയാര്‍: പീരുമേട്ടിലെ തെരഞ്ഞെടുപ്പ്‌ പരാജയത്തെച്ചൊല്ലി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. ഇന്നലെ വൈകിട്ട്‌ ആറരയോടെ വണ്ടിപ്പെരിയാര്‍ ടൗണിലാണ്‌ സംഭവം.
സംഘമായെത്തിയ ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകര്‍ ജില്ലാ പഞ്ചായത്തംഗം എ. സുരേഷ്‌ബാബുവിനെ മര്‍ദിക്കുകയായിരുന്നു.
സുരേഷ്‌ ബാബുവിന്റെ നേതൃത്വത്തില്‍ വോട്ട്‌ മറിച്ചെന്നാരോപിച്ചായിരുന്നു ഇത്‌. പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സുരേഷ്‌ബാബുവിന്‌ പരിക്കേറ്റു. കല്ലെറിഞ്ഞെങ്കിലും വാഹനത്തില്‍ ചാടിക്കയറി സുരേഷ്‌ബാബു രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സുരേഷ്‌ ബാബു വണ്ടിപ്പെരിയാര്‍ പോലീസില്‍ പരാതി നല്‍കി.