Friday, April 29, 2011

എന്‍ഡോസള്‍ഫാന് ആഗോള നിരോധം വരും

ജനീവ/തിരു: ഇന്ത്യയുടെ എല്ലാ വിധത്തിലുള്ള സമ്മര്‍ദവും എതിര്‍പ്പും തള്ളി ആഗോളവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സ്റ്റോക്ക്ഹോം കണ്‍വന്‍ഷന്‍ തീരുമാനിക്കും. ജനീവയില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ സമാപനദിവസമായ വെള്ളിയാഴ്ച നിരോധം സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകും. അംഗരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിരോധത്തെ അനുകൂലിക്കുന്നതിനാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകുന്നുവെന്നാണ് സൂചന. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമ്പാള്‍ സ്വീകരിക്കേണ്ട ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് അംഗരാജ്യങ്ങളിലെ സമ്പര്‍ക്കഗ്രൂപ്പുകള്‍ക്കിടയില്‍ വ്യാഴാഴ്ച സജീവ ചര്‍ച്ച നടന്നു. നിരോധം ലോകവ്യാപകമായി നടപ്പാക്കാന്‍ ചുരുങ്ങിയത് പത്തുവര്‍ഷമെങ്കിലും എടുക്കും. ഉപയോഗം പടിപടിയായി കുറയ്ക്കുകയാണ് നിരോധത്തിന്റെ ആദ്യഘട്ടം. ചില വിളകള്‍ക്ക് ഈ കീടനാശിനി ഉപയോഗിക്കാന്‍ അനുവദിക്കുകയും മറ്റുചില വിളകള്‍ക്ക് ഇതിനുപകരം ഏതെങ്കിലും കീടനാശിനി ഉപയോഗിക്കാമെന്ന് നിര്‍ദേശിക്കുകയും ചെയ്യും. സാധാരണഗതിയില്‍ ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷംവരെയാണ് ഇത്തരം ഇളവ് അനുവദിക്കുക. എന്നാല്‍, ഇത് അഞ്ചുവര്‍ഷത്തേക്ക് വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. തുടക്കം ഏതെല്ലാം വിളകളെ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തില്‍നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദേശിക്കാന്‍ സമ്പര്‍ക്കഗ്രൂപ്പ് പ്രതിനിധികള്‍ അംഗരാജ്യങ്ങളോടു ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാനുപകരം കീടനാശിനി നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട ചൈന, ഉഗാണ്ട എന്നീ രാജ്യങ്ങള്‍പോലും ഒഴിച്ചുകൂടാനാകാത്ത നാലോ അഞ്ചോവിളകളുടെ പട്ടികമാത്രമാണ് നല്‍കിയതെങ്കില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഒരു വിളയില്‍നിന്നും എന്‍ഡോസള്‍ഫാന്‍ ഒഴിവാക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഉരുളക്കിഴങ്ങ്, വെണ്ട, വഴുതന, കശുമാവ് തുടങ്ങി പതിനാറോളം വിളകളുടെ പട്ടിക ഇന്ത്യ നല്‍കി. നിരോധം നടപ്പാക്കുന്നതിനു ബദല്‍ സംവിധാനങ്ങള്‍ ആലോചിക്കാന്‍ സമ്പര്‍ക്കഗ്രൂപ്പുകള്‍ നടത്തിയ ചര്‍ച്ചയില്‍, അംഗരാജ്യങ്ങള്‍ക്ക് എങ്ങനെ എവിടെനിന്ന് സാങ്കേതിക-സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കാം എന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. നിരോധ തീരുമാനം പ്രഖ്യാപിക്കുന്ന പ്ലീനറിസമ്മേളനത്തില്‍തന്നെ ഇതുസംബന്ധിച്ച കരടുരേഖയും പ്രഖ്യാപിക്കും. ചൊവ്വാഴ്ച ആരംഭിച്ച സമ്മേളനത്തിന്റെ ആദ്യദിവസംമുതല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതിരിക്കാനുള്ള സമ്മര്‍ദതന്ത്രങ്ങള്‍ പയറ്റിയ ഇന്ത്യക്ക് നിരോധന തീരുമാനം കനത്ത തിരിച്ചടിയാകും. കീടനാശിനി നിര്‍മാണക്കമ്പനിയുമായി സമ്മേളനവേദിയില്‍ ഗൂഢാലോചന നടത്തിയ ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്കുമുമ്പില്‍ നാണംകെട്ടിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന 173 രാജ്യങ്ങളെ രണ്ടായി തിരിച്ച്
അവരുടെ ഉപസമിതി രൂപീകരിച്ചാണ് ഇത്തരം ചര്‍ച്ചകള്‍. ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ-പസഫിക് മേഖലയെ നയിക്കുന്നത് ഖത്തര്‍ പ്രതിനിധിയാണ്. ഇന്ത്യയുടെ നിലപാടിനെ ചര്‍ച്ചകളില്‍ഖത്തര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയുടെ ഔദ്യോഗിക എതിര്‍പ്പ് പ്രത്യക്ഷമല്ലെങ്കിലും കീടനാശിനി നിര്‍മാണകമ്പനികളുടെ പ്രതിനിധികള്‍ കടുത്ത ഭാഷയാണ് എതിര്‍പ്പ് പ്രകടിപ്പിച്ചതെന്ന് കേരളത്തില്‍നിന്നുള്ള സ്വതന്ത്ര പ്രതിനിധി ഡോ. മുഹമ്മദ് അഷീല്‍, കണ്‍വന്‍ഷനിലെ നിരീക്ഷകനായ തിരുവനന്തപുരത്തെ തണല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം സി ജയകുമാര്‍ എന്നിവര്‍ ദേശാഭിമാനിയോടു പറഞ്ഞു.

No comments:

Post a Comment