Sunday, May 15, 2011

കോണ്‍ഗ്രസില്‍ പോരു മുറുകി; ചേരിതിരിഞ്ഞുള്ള ചര്‍ച്ചകള്‍ തകൃതി

കൊല്ലം: തെരഞ്ഞെടുപ്പിലെ വന്‍പരാജയം കോണ്‍ഗ്രസ്സിലെ പോരു രൂക്ഷമാക്കി. ജില്ലാ നേതാക്കളുടെ ചേരിതിരിഞ്ഞുള്ള ചര്‍ച്ചകള്‍ തകൃതിയായി. ഒരു സീറ്റ്‌ പോലും ലഭിക്കാതിരിക്കാന്‍ കാരണം ഡി.സി.സി പ്രസിഡന്റിന്റെ പിടിപ്പുകേടു മൂലമാണെന്ന്‌ ആരോപിച്ച്‌ ഒരുപറ്റം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സ്‌ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തുടങ്ങിയ താളപ്പിഴകള്‍ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിലെത്തിയപ്പോള്‍ വര്‍ദ്ധിക്കുകയായിരുന്നു. കെ.പി.സി.സി നേതൃത്വം ഇടപെട്ട്‌ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
കടവൂര്‍ ശിവദാസന്റെ നേതൃത്വത്തില്‍ ഒരുചേരിയില്‍ കുറച്ചുപേരുംഎതിര്‍ചേരിയില്‍ ശൂരനാട്‌ രാജശേഖരന്റെ നേതൃത്വത്തിലുമാണ്‌ വിഭാഗീയത രൂക്ഷമായിരിക്കുന്നത്‌. കൊല്ലം മണ്ഡലം സ്‌ഥാനാര്‍ഥിയായിരുന്ന കെ.സി.രാജനും കടവൂര്‍ ശിവദാസനുമാണ്‌ സ്‌ഥാനാര്‍ഥി പട്ടിക തയാറാക്കിയതെന്നാണ്‌ ആരോപണമുയര്‍ന്നത്‌. മന്ത്രിമാരെ നേരിടാന്‍ ശക്‌തരായ സ്‌ഥാനാര്‍ഥികളെ നിര്‍ത്തണമെന്ന്‌ ഡി.സി.സി. പ്രമേയവും അവതരിപ്പിച്ചിരുന്നു. പി.കെ.ഗുരുദാസനെതിരെ കൊല്ലത്ത്‌ മത്സരിക്കാന്‍ ശൂരനാട്‌ രാജശേഖരനെയാണ്‌ ആദ്യം പരിഗണിച്ചിരുന്നത്‌. എന്നാല്‍ സ്‌ഥാനാര്‍ഥി പട്ടിക പുറത്തുവന്നപ്പോള്‍ കെ.പി.സി.സി. ജന.സെക്രട്ടറികൂടിയായിരുന്ന കെ.സി.രാജന്‌ നറുക്കുവീഴുകയായിരുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ചേരിതിരിവ്‌ രൂക്ഷമായെങ്കിലും എ.കെ.ആന്റണി, രമേശ്‌ ചെന്നിത്തല എന്നിവര്‍ ഇടപെട്ട്‌ പ്രശ്‌നം ഒതുക്കുകയായിരുന്നു.
പുനലൂരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.ജോണ്‍സണ്‍ എബ്രഹാമിനെ പരിഗണിച്ചതും ഏറെ തര്‍ക്കങ്ങള്‍ക്കൊടുവിലായിരുന്നു. ഐ.എന്‍.റ്റി.യു.സി. നേതാവ്‌ ഭാരതിപുരം ശശി, ചിതറ മധു എന്നിവരെ മത്സരിപ്പിക്കണമെന്ന്‌ ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ ഒരുപറ്റം നേതാക്കളുടെ ആവശത്തെ അവഗണിച്ചാണ്‌ കെ.പി.സി.സി. ജോണ്‍സണ്‍ എബ്രഹാമിനെ സ്‌ഥാനാര്‍ഥിയാക്കിയത്‌. കേരളാ കോണ്‍ഗ്രസ്‌-മാണി ഗ്രൂപ്പ്‌ ജില്ലാ സെക്രട്ടറി ബെന്നി കക്കാടിനെയും ഇവിടെ മത്സരിക്കാന്‍ പരിഗണിച്ചിരുന്നു. എന്നാല്‍ പുനലൂര്‍ വേണമെന്ന്‌ കോണ്‍ഗ്രസ്‌ കര്‍ക്കശ നിലപാട്‌ സ്വീകരിച്ചതോടെ മാണി ഗ്രൂപ്പ്‌ പിന്മാറുകയായിരുന്നു.

ചടയമംഗലത്ത്‌ മന്ത്രി മുല്ലക്കര രത്നാകരനെതിരെ ഷാഹിദാ കമാലിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിനെതിരെയും നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഇവിടെ നിന്ന്‌ മത്സരിക്കാന്‍ മുന്‍ എം.എല്‍.എ. പ്രയാര്‍ ഗോപാലകൃഷ്‌ണന്‍, ഐ.എന്‍.റ്റി.യു.സി. നേതാവ്‌ ഓയൂര്‍ നസീര്‍ എന്നിവരെ പരിഗണിച്ചിരുന്നതാണ്‌. ഇത്‌ ചടയമംഗലത്ത്‌ തിരിച്ചടിയായി. കുന്നത്തൂരിലാകട്ടെ തുടര്‍ച്ചയായി വിജയിച്ച്‌ നില്‍ക്കുന്ന ആര്‍.എസ്‌.പിയുടെ കോവൂര്‍ കുഞ്ഞുമോനെ നേരിടാന്‍ രംഗത്തിറക്കിയത്‌ ഡി.സി.സി സെക്രട്ടറിയും പുതുമുഖവുമായ പി.കെ രവിയെയായിരുന്നു.
ഇതില്‍ കുണ്ടറയിലും ചാത്തന്നൂരിലും യഥാക്രമം യുവനേതാവായ പി.ജെര്‍മിയാസിനെയും മഹിളാ കോണ്‍ഗ്രസ്‌ സംസ്‌ഥാന അധ്യക്ഷ ബിന്ദുകൃഷ്‌ണയെയുമായിരുന്നു മത്സരിപ്പിച്ചത്‌. കുണ്ടറയില്‍ യൂത്ത്‌് കോണ്‍ഗ്രസ്‌ നേതാവ്‌ സി.ആര്‍.മഹേഷ്‌ സീറ്റ്‌ ഉറപ്പിച്ചതാണെങ്കിലും ലത്തീന്‍ കത്തോലിക്കാ സഭയുടെ പിന്തുണ പി.ജര്‍മിയാസിന്‌ ലഭിക്കുകയായിരുന്നു. ചാത്തന്നൂരില്‍ മുന്‍ എം.എല്‍.എ. പ്രതാപവര്‍മ്മ തമ്പാന്‍ അവകാശമുന്നയിച്ചെങ്കിലും ബിന്ദുവിനാണ്‌ നറുക്ക്‌ വീണത്‌.

No comments:

Post a Comment