Sunday, May 15, 2011

മന്ത്രിസ്‌ഥാനത്തെ ചൊല്ലി 'മൂപ്പിളമ'തര്‍ക്കം: സോഷ്യലിസ്‌റ്റ് ജനതയില്‍ കല്ലുകടി

തൃശൂര്‍: മന്ത്രിസ്‌ഥാനത്തെചൊല്ലി സോഷ്യലിസ്‌റ്റ് ജനതയില്‍ ഉടലെടുത്ത 'മൂപ്പിളമ'തര്‍ക്കം കല്ലുകടിയായി. മൂന്നുതവണ ജയിച്ച കെ.പി. മോഹനനെ മന്ത്രിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പാര്‍ട്ടി സെക്രട്ടറി ജനറല്‍ കെ. കൃഷ്‌ണന്‍കുട്ടി രംഗത്തെത്തി. വീരന്‍പക്ഷം നിലപാടു വ്യക്‌തമാക്കിയിട്ടില്ലെങ്കിലും അസന്തുഷ്‌ടരാണ്‌. നാളെ തലസ്‌ഥാനത്തു നടക്കുന്ന സോഷ്യലിസ്‌റ്റ് ജനത സംസ്‌ഥാനകമ്മിറ്റിയില്‍ യു.ഡി.എഫ്‌. കൂട്ടുകെട്ട്‌ അപമാനകരമായെന്ന നിലപാടെടുക്കാനാണ്‌ കൃഷ്‌ണന്‍കുട്ടി ഒരുങ്ങുന്നത്‌.
യു.ഡി.എഫുമായും സ്വന്തം പാര്‍ട്ടിനേതാക്കളുമായും തെറ്റിനില്‍ക്കുന്ന കൃഷ്‌ണന്‍കുട്ടിയുടെ ലക്ഷ്യം എം.വി. ശ്രേയാംസ്‌കുമാര്‍ മന്ത്രിയാകുന്നതു തടയുക എന്നതാണ്‌. രണ്ട്‌ എം.എല്‍.എമാരാണ്‌ പാര്‍ട്ടിക്കുളളത്‌. പ്രതീക്ഷിച്ച ജയം നേടാനായില്ലെന്നതിനു പുറമേ എതിര്‍പക്ഷത്തെ ജനതാദളിനു നേട്ടമുണ്ടായതും ക്ഷീണമായി. മന്ത്രിസ്‌ഥാനത്തെ ചൊല്ലി പാളയത്തില്‍ പട മുറുകിയതോടെ പാര്‍ട്ടിക്ക്‌ 'കാറ്റു'പിടിച്ചു.
ചിറ്റൂര്‍ സീറ്റു കിട്ടാന്‍ പാര്‍ട്ടി നേതൃത്വം സമ്മര്‍ദം ചെലുത്തിയില്ലെന്ന്‌ പറഞ്ഞ്‌ ഇടഞ്ഞ കൃഷ്‌ണന്‍കുട്ടിയെ അടുത്തിടെയാണ്‌ സംസ്‌ഥാനപ്രസിഡന്റ്‌ എം.പി. വീരേന്ദ്രകുമാര്‍ അനുനയിപ്പിച്ചത്‌. തല്‍ക്കാലം വെടിനിര്‍ത്താന്‍ തയാറായെങ്കിലും യു.ഡി.എഫുമായി യോജിച്ചുപോകാനാകില്ലെന്നു കൃഷ്‌ണന്‍കുട്ടി വ്യക്‌തമാക്കിയിട്ടുണ്ട്‌.


ഇടതുനേതാക്കളുമായും കൃഷ്‌ണന്‍കുട്ടി ചര്‍ച്ച നടത്തിയതായറിയുന്നു. ജനതാദള്‍ എസ്‌ സംസ്‌ഥാന നേതൃത്വവും സംഭവവികാസങ്ങളെ നിരീക്ഷിച്ചു വരുകയാണ്‌. സി.പി.എം. നേതൃത്വത്തിന്‌ വീരേന്ദ്രകുമാറിനെ ഒറ്റപ്പെടുത്തണമെന്ന്‌ അതിയായ ആഗ്രഹമുണ്ട്‌. വീരേന്ദ്രകുമാറുമായി കൊമ്പുകോര്‍ത്ത മുമ്പത്തെ 'ബേബി' എം.എല്‍.എ മാത്യു.ടി തോമസ്‌ ജനവിധിയില്‍ ഒരുപടി മുന്നില്‍ ഫിനിഷ്‌ ചെയ്‌തതു സി.പി.എമ്മിനു സന്തോഷമുണ്ടാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ ഇടതുമായുളള സീറ്റ്‌ തര്‍ക്കത്തെ തുടര്‍ന്ന്‌ മന്ത്രിസ്‌ഥാനത്തുനിന്ന്‌ ഇറങ്ങാന്‍ പറഞ്ഞ വീരനെ അനുസരിച്ച ശേഷം അദ്ദേഹത്തിനെതിരേ രാഷ്‌ട്രീയപോരാട്ടം നടത്തിയ മാത്യു.ടി തോമസ്‌ നേതൃത്വം നല്‍കിയ ദള്‍ അഞ്ചുസീറ്റില്‍ മല്‍സരിച്ച്‌ നാലും നേടി. 80 ശതമാനം മാര്‍ക്ക്‌. ഇടതുമുന്നണി വിട്ട്‌ സോഷ്യലിസ്‌റ്റ് ജനതയുണ്ടാക്കി യു.ഡി.എഫില്‍ ചേക്കേറിയ വീരന്‌ ആറിടത്ത്‌ മല്‍സരിച്ചിട്ടും കിട്ടിയത്‌ രണ്ടുസീറ്റ്‌.

87 ല്‍ വീരന്‍ ഒരുദിവസം മാത്രം മന്ത്രിസ്‌ഥാനത്തിരുന്ന വേളയിലും മാത്യു. ടി തോമസ്‌ വിരുദ്ധചേരിയിലായിരുന്നു. ആദ്യമായി ജയിച്ചെത്തിയ മാത്യു.ടി ആയിരുന്നു അക്കുറി പ്രായം കുറഞ്ഞ എം.എല്‍.എ. തങ്ങളോട്‌ ആലോചിക്കാതെ വീരനെ മന്ത്രിയാക്കിയെന്നു പറഞ്ഞായിരുന്നു എം.എല്‍.എമാരുടെ കലാപം.
അതേസമയം മല്‍സരിക്കാന്‍ ഇരുമുന്നണികളും പഴയ ദളുകാര്‍ക്ക്‌ സീറ്റുകള്‍ വാരിക്കോരി നല്‍കിയെന്നതു ശ്രദ്ധേയമാണ്‌. വീരനും മാത്യു.ടിയും ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ ഇടതുമുന്നണി 2006 ല്‍ നല്‍കിയത്‌ എട്ടു സീറ്റുകള്‍. അതില്‍ അഞ്ചിടത്തു ജയിച്ചു. ഇക്കുറി ദളിന്‌ അഞ്ചു സീറ്റു നല്‍കി. അപ്പുറത്തു സോഷ്യലിസ്‌റ്റ് ജനതയ്‌ക്ക് കോണ്‍ഗ്രസ്‌ ഏഴു സീറ്റുകളാണു നീക്കിവച്ചത്‌. നെന്മാറ സീറ്റ്‌ ജനത വേണ്ടെന്നുവെച്ചു. ഇരുമുന്നണികളിലുമായി പഴയ ദള്‍ സഖാക്കള്‍ക്ക്‌ മല്‍സരിക്കാന്‍ പതിനൊന്നു സീറ്റ്‌ കിട്ടി. വിരുദ്ധമുന്നണികളിലായാണെങ്കിലും ആറിടത്തു ജയിച്ചെത്താനുമായി. മൊത്തത്തില്‍ 'കച്ചവടം' ലാഭം.

No comments:

Post a Comment