Sunday, May 15, 2011

വാമനപുരത്തെ യു.ഡി.എഫ്‌. തോല്‍വി പാര്‍ട്ടിതലത്തില്‍ അഴിച്ചു പണിക്ക്‌ സാധ്യത

വെഞ്ഞാറമൂട്‌: വാമനപുരം മണ്ഡലത്തിലെ ഒന്‍പത്‌ പഞ്ചയത്തുകളില്‍ എട്ടിലും ഭരണം കൈയാളുന്ന കോണ്‍ഗ്രസ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം രണ്ട്‌ പഞ്ചായത്തുകളില്‍ മാത്രം ഭുരിപക്ഷം നിലനിര്‍ത്തുകയും അവശേഷിച്ച പഞ്ചായത്തുകളില്‍ പിന്നില്‍ പോകുകയും ചെയ്‌തതിനെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ തയാറാക്കുന്നു. പാര്‍ട്ടി തലത്തില്‍ അഴിച്ചുപണി നടത്താനും സാധ്യത.

പാങ്ങോട്‌ പഞ്ചായത്ത്‌ മാത്രമാണ്‌ എല്‍.ഡി.എഫ്‌. ഭരിക്കുന്നത്‌. ഈ പഞ്ചായത്തില്‍ ഇലക്ഷന്‍ സമയത്ത്‌ യു.ഡി.എഫിലെ തമ്മിലടികാരണവും സ്‌ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകത കാരണവുമാണ്‌ എല്‍.ഡി.എഫിന്‌ മുന്‍തൂക്കമുളളതാക്കിയത്‌.
നിയമസഭാ തെരഞ്ഞെടുപ്പില്‍ നെല്ലനാട്‌, പുല്ലമ്പാറ പഞ്ചായത്തുകള്‍മാത്രമാണ്‌ അല്‍പമെങ്കിലും ഭൂരിപക്ഷം നിലനിര്‍ത്തിയത്‌. ബാക്കി പഞ്ചായത്തുകളിലെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും കണ്‍വീനറും മറ്റ്‌ ചുമതലയുളളവരും നല്‍കിയ റിപ്പോര്‍ട്ടുകളില്‍ എല്ലാ പഞ്ചായത്തുകളും ഭൂരിപക്ഷം നേടുമെന്നാണ്‌ കരുതിയിരുന്നത്‌. ഇതില്‍ നന്ദിയോട്‌ പഞ്ചായത്ത്‌ ആയിരം വോട്ട്‌ ഭൂരിപക്ഷം നേടുമെന്ന റിപ്പോര്‍ട്ടാണ്‌ യു.ഡി.എഫ്‌. കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റിയില്‍ നല്‍കിയത്‌. എന്നാല്‍ ഇവിടെ എല്‍.ഡി.എഫ്‌ 667 വോട്ട്‌ ഭൂരിപക്ഷം നേടുകയായിരുന്നു. ചുമതലയുളള മിക്ക നേതാക്കളും പാര്‍ട്ടി ഓഫീസുകളിലിരുന്ന്‌ മൊബൈലിലൂടെ ബൂത്തു തല നേതാക്കളെ ബന്ധപ്പെടുകയല്ലാതെ ബൂത്തുതലത്തിലെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കഴിഞ്ഞില്ലെന്ന്‌ ഇലക്ഷന്‍ റിസള്‍ട്ട്‌ പുറത്തുവന്നതോടെ വ്യക്‌തമായി. കൂടാതെ ഇലക്ഷന്‍ സമയങ്ങളില്‍ മാത്രമാണ്‌ ബൂത്തുകമ്മിറ്റികള്‍ തട്ടിക്കൂട്ടുന്നതെന്ന്‌ ആക്ഷേപം ഉണ്ടായിരുന്നു.

No comments:

Post a Comment