Saturday, March 12, 2011

സംഘടിപ്പിക്കാം ഘോഷയാത്രകള്‍ ഇനി ജയിലിലേക്ക്

ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് ബാലകൃഷ്ണപിള്ള തടവിലായതോടെ അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്ന യു.ഡി.എഫ്. നേതാക്കളില്‍ ആരൊക്കെയാണ് ആ പാത പിന്തുടരേണ്ടി വരുന്നത് എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. ഇലക്ഷനാകുമ്പോള്‍ സര്‍ക്കാര്‍വിരുദ്ധ വികാരമാളിക്കത്തിക്കാമെന്നും അതുവഴി തങ്ങളുടെ അഴിമതിയിയുടെയും അധികാരപ്രമത്തതയുടെയും പോയ കാലത്തെ സമൂഹത്തിന്റെ ഓര്‍മ്മകളില്‍ നിന്ന് മറച്ച് നിര്‍ത്താം എന്നുമായിരുന്നു യു.ഡി.എഫിന്റെ കണക്കുകൂട്ടല്‍. എന്നാല്‍  യു.ഡി.എഫിലെ തന്നെ അന്തഃച്ഛിദ്രത്തിന്റെ ഭാഗമായി ഒന്നിനു പിന്നാലെ ഒന്നായി പൊട്ടിയ ബോംബുകളും ഇടമലയാര്‍-പാമൊലിന്‍ കേസുകളിലെ നിയമനടപടികളും ഈ കണക്കുകൂട്ടലിനെ തകിടം മറിച്ചെന്നുമാത്രമല്ല അഴിമതിയുടെ ദുര്‍ഗന്ധം വമിച്ച ആ നാളുകളെ പൂര്‍വ്വാധികം ശക്തിയോടെ സമൂഹത്തിന്റെ സ്മൃതിമണ്ഡലത്തിലേക്ക് മടക്കിക്കൊണ്ടുവരുവാനും കാരണമായി. വീണ്ടും ഇവരെ അധികാരമേല്‍‌പ്പിച്ചാലുണ്ടാകുവാന്‍ പോകുന്നതെന്താണെന്നതിന്റെ ഒരു പരസ്യട്രെയ്ലര്‍ചിത്രമാണ് ഇടമലയാറും, ഐസ്ക്രീം കേസുമൊക്കെ ജനത്തിനു നല്‍കിയിരിക്കുന്നത്.
ഈയവസരത്തില്‍ ചില യു.ഡി.എഫ് പ്രമുഖരുടെ അഴിമതിക്കഥകളുടെ സംക്ഷിപ്തചരിത്രം ഓര്‍മ്മിക്കാവുന്നതാണ്.
ഉമ്മന്‍ചാണ്ടി (മുന്‍ മുഖ്യമന്ത്രി): റോഡുകളില്‍ സൈന്‍ബോര്‍ഡ് സ്ഥാപിക്കുന്നതിലും സ്മാര്‍ട്ട്സിറ്റിക്കുവേണ്ടി ഇന്‍ഫോപാര്‍ക്ക് വിട്ടുകൊടുക്കുന്നതിലുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 800 കോടി രൂപയുടെ അഴിമതി നടത്തിയതായി നിയമസഭയില്‍ പറഞ്ഞത് കേരള കോഗ്രസ് നേതാവ് ടി. എം. ജേക്കബ്ബായിരുന്നു . സംസ്ഥാനത്തെ ദേശീയപാത ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളില്‍ സൈന്‍ബോര്‍ഡ് സ്ഥാപിക്കാന്‍ കേന്ദ്രനിയമങ്ങള്‍ ലംഘിച്ച് ടെന്‍ഡര്‍ വിളിക്കാതെ 30 വര്‍ഷത്തേക്ക് കരാര്‍ നല്‍കിയതിലൂടെ സംസ്ഥാന ഖജനാവിന് കുറഞ്ഞത് 500 കോടി രൂപ നഷ്ടപ്പെട്ടെന്ന് വിജിലന്‍സ് കണ്ടെത്തി.പാമൊലിന്‍ ഇറക്കുമതിയില്‍ സംസ്ഥാനഖജനാവിന് വന്‍നഷ്ടം വരുത്തിവച്ച ഇടപാട് അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അറിവോടെയായിരുന്നെന്ന് ആരോപണം ഉയര്‍ന്നു. കേസില്‍നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയ സാഹചര്യത്തില്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ചുമതലക്കാരനായിരുന്ന തന്നെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി . എച്ച്. മുസ്തഫ കോടതിയില്‍ നല്‍കിയ ഹര്‍ജി വീണ്ടും ആരോപണത്തെ സജീവമാക്കി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പിന്‍വലിച്ച പാമൊലിന്‍ കേസില്‍ വി. എസ്. അച്യുതാനന്ദന്‍ കോടതിയില്‍ ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് പുനരാരംഭിച്ചത്.
പി. കെ. കുഞ്ഞാലിക്കുട്ടി (മുന്‍ വ്യവസായമന്ത്രി): കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഫാക്ടിന്റെ സ്ഥലം ബിനാമി പേരുകളില്‍ കൈയടക്കാന്‍ കെ. വി. തോമസ്, പി. കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ ശ്രമിച്ചതായി വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. 2007 ജനുവരി 20നു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സി. എ. അടിമ എന്നയാളുടെ ബിനാമി പേരില്‍ കുഞ്ഞാലിക്കുട്ടി 62 ഏക്കര്‍ സ്ഥലം വാങ്ങാന്‍ ശ്രമിച്ചതായി പറയുന്നു. പൊതുമേഖലാസ്ഥാപനമായ മലബാര്‍ സിമന്റ്സിനെ കട്ടുമുടിക്കുകയായിരുന്നു യു.ഡി.എഫ്. സര്‍ക്കാര്‍. കമ്പനിയിലേക്ക് സിമന്റ് നിര്‍മാണത്തിനുള്ള അസംസ്കൃതവസ്തുക്കള്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള ഇടപാടുകളില്‍ 364 കോടി രൂപയുടെ ക്രമക്കേട് നടന്നതായി സി.എ.ജി. റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. 410 കോടിയുടെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം നടത്താന്‍ 2007 ജൂണില്‍ ഉത്തരവിട്ടു. ഐസ്ക്രീംപാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ പത്തുകോടിയോളം രൂപ ചെലവഴിച്ചെന്നാണ് ആരോപണം. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്കായാണ് പകുതി തുക വിനിയോഗിച്ചത്. ജഡ്ജിമാര്‍ക്കും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും മുന്തിയ പങ്ക് ലഭിച്ചു.
എം. കെ. മുനീര്‍ (മുന്‍ പൊതുമരാമത്തു മന്ത്രി): പൊതുമരാമത്ത് പ്രവൃത്തികളുടെ മറവില്‍ ആയിരം കോടിയോളം രൂപ പൊതുഖജനാവില്‍നിന്ന് കടത്തിയതായി ആരോപണം. കെ.എസ്.ടി.പി  പദ്ധതിയിലെ അഴിമതികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നു. മഞ്ചേരി റോഡ്സ് ഡിവിഷനില്‍ നടന്ന 94 കോടി രൂപയുടെ 32 വര്‍ക്കുകളെക്കുറിച്ചും അന്വേഷണം. കടമായി വാങ്ങിയ 20 ലക്ഷം രൂപ തിരികെ നല്‍കാതിരുന്നതിനെത്തുടര്‍ന്ന്  പി.ഡബ്ലിയൂ.ഡി കോണ്‍ട്രാക്ടര്‍ എ ഇബ്രാഹിംകുട്ടി കോടതിയില്‍ കേസ് ഫയല്‍ചെയ്തു. ഇതടക്കം പലരില്‍നിന്നായി പണം വാങ്ങിയതിന് കേസ് . സംസ്ഥാന സഹകരണബാങ്കില്‍നിന്ന് ഇന്ത്യാവിഷന്റെ പേരില്‍ എടുത്ത മൂന്ന് കോടി രൂപ വായ്പ തിരിച്ചടച്ചില്ല. ഈ കേസിലും വിജിലന്‍സ് അന്വേഷണം.
കെ. എം. മാണി (മുന്‍ റവന്യൂമന്ത്രി): പാലായിലെ വലവൂരില്‍ പാലാഴി ടയര്‍ കമ്പനി സ്ഥാപിക്കുമെന്ന് വാഗ്ദാനം നല്‍കി 1995-96 ല്‍ 100 കോടിയോളം രൂപ സമാഹരിച്ചു. ഈ കേസില്‍ മാണിക്കും മറ്റുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു . സംസ്ഥാനസര്‍ക്കാരില്‍നിന്ന് 50 ലക്ഷം രൂപയും സഹകരണബാങ്കുകളില്‍നിന്ന് 30 ലക്ഷം രൂപവരെയും അടക്കം അഞ്ചുകോടിയോളം രൂപ ഓഹരിയും നിക്ഷേപവുമായി പിരിച്ചെടുത്തു. വന്‍തോതില്‍ വിദേശനിക്ഷേപവും സ്വീകരിച്ചു. . 36 ഏക്കര്‍ സ്ഥലമെടുത്തെങ്കിലും മറ്റൊരു വന്‍ കമ്പനിയുടെ സമ്മര്‍ദത്തിനുവഴങ്ങി പാലാഴി ടയേഴ്സ് സ്ഥാപിക്കുന്നതില്‍ വീഴ്ചവരുത്തി
അടൂര്‍ പ്രകാശ് (മുന്‍ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി): കേവലം ഇരുപതുമാസം കൊണ്ട് അഴിമതിയില്‍ ചരിത്രംസൃഷ്ടിച്ചു. റേഷന്‍ ഡിപ്പോ അഴിമതി ഉള്‍പ്പെടെ വിവിധ ഇടപാടുകളിലായി 40 കോടിയോളം രൂപയുടെ ക്രമക്കേടുകള്‍. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എന്‍. കെ. അബ്ദുറഹിമാനോട് റേഷന്‍ ഡിപ്പോ അനുവദിക്കുന്നതിന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടത് കോണ്‍ഗ്രസിനകത്തും പുറത്തും ചര്‍ച്ചയായി. അഴിമതി പുറത്തുകൊണ്ടുവന്ന കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗത്തെ കോഗ്രസില്‍നിന്ന് പുറത്താക്കി. റേഷന്‍ ഡിപ്പോ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം മന്ത്രിക്കും പ്രൈവറ്റ് സെക്രട്ടറിക്കുമെതിരെ കേസെടുത്തു. പ്രൈവറ്റ് സെക്രട്ടറി രാജുവിനെ സസ്പെന്‍ഡ് ചെയ്തു. ഇടുക്കി ജില്ലയില്‍ മാനംദണ്ഡം ലംഘിച്ച് റേഷന്‍ ഡിപ്പോ അനുവദിച്ചത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നു.
കെ. സുധാകരന്‍ (മുന്‍ വനംമന്ത്രി): മാവൂര്‍ ഗ്രാസിം കമ്പനിയിലെ തടി ലേലത്തില്‍ അഞ്ചുകോടി രൂപ കൈക്കൂലികിട്ടാന്‍ കമ്പനിയുമായി ധാരണയുണ്ടാക്കിയതായി ആരോപണം . മന്ത്രിയായശേഷം സ്വകാര്യ ആവശ്യത്തിന് 13 തവണ സര്‍ക്കാര്‍ ചെലവില്‍ ചെന്നൈയിലേക്ക് വിമാനയാത്ര നടത്തിയത് വിവാദമായി. സുധാകരന്റെ കാലയളവില്‍ ഒലവക്കോട് സ്ട്രോങ്റൂമില്‍ നിന്ന് മൂന്നരക്കോടിയുടെ ചന്ദനവും ചന്ദനത്തൈലവും മോഷണംപോയ സംഭവം വിവാദമായപ്പോള്‍ സി.ബി.ഐ. അന്വേഷണം. വരവില്‍കവിഞ്ഞ് ലക്ഷങ്ങള്‍ സമ്പാദിച്ചതിന് സുധാകരന്റെ പി.എ. സുരേന്ദ്രനെതിരെ വിജിലന്‍സ് അന്വേഷണം.
കടവൂര്‍ ശിവദാസന്‍ (മുന്‍ വൈദ്യുതിമന്ത്രി): ഗുണനിലവാരമില്ലാത്ത ഇലക്ട്രോണിക് മീറ്ററുകള്‍ വാങ്ങിയതില്‍ കോടികളുടെ അഴിമതി നടന്നെന്ന ആരോപണത്തെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടക്കുന്നു . 132 കോടി രൂപയ്ക്ക് 28 ലക്ഷം മീറ്ററുകള്‍ വാങ്ങിക്കൂട്ടി. പൊതുമേഖലാസ്ഥാപനങ്ങളെ ഒഴിവാക്കി ഉത്തരേന്ത്യയിലെ ചില സ്ഥാപനങ്ങളില്‍നിന്ന് മീറ്ററുകള്‍ കൂടിയ വിലയ്ക്ക് വാങ്ങി. നോയിഡ ഇലക്ട്രോണിക്സുമായുള്ള ഇടപാടില്‍ മാത്രം അഞ്ചുകോടി രൂപ വൈദ്യുതി ബോര്‍ഡിന് നഷ്ടം നേരിട്ടതായി കണ്ടെത്തി.
വക്കം പുരുഷോത്തമന്‍ (മുന്‍ ധനമന്ത്രി): വരുമാനത്തില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിക്കുകയും സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുകയുംചെയ്തെന്ന് ആരോപണം ഉയര്‍ന്നു . കേസില്‍ വക്കം പുരുഷോത്തമനും മക്കള്‍ക്കും മരുമകനുമെതിരെ അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. മക്കളുടെയും മരുമകന്റെയും പേരില്‍ വട്ടപ്പാറ, കരകുളം എന്നിവിടങ്ങളില്‍ 11 ഏക്കറോളം ഭൂമി വാങ്ങി അധികാരദുര്‍വിനിയോഗം നടത്തിയാണ് ഭൂമി വാങ്ങിയതെന്നും വില കുറച്ചുകാട്ടി കോടികളുടെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചെന്നും ആരോപണമുണ്ടായി.
ടി. എം. ജേക്കബ് (മുന്‍ ജലവിഭവമന്ത്രി): കുരിയാര്‍കുറ്റി- കാരപ്പാറ ജലസേചനപദ്ധതിയുടെ മറവില്‍ 1995ല്‍ ജലസേചനമന്ത്രിയായിരുന്ന ടി. എം. ജേക്കബ് വന്‍ വെട്ടിപ്പ് നടത്തിയ കേസില്‍ നാലാംപ്രതിയാണ്. ജേക്കബ്ബും കരാറുകാരനായ ടി. ബി. കുഞ്ഞുമായിന്‍ ഹാജിയും തമ്മിലുള്ള ഒത്തുകളിയില്‍ ഖജനാവിന് കോടികളുടെ നഷ്ടമാണുണ്ടായത്. ചെയ്യാത്ത പണിക്ക് കരാറുകാരന്‍ 60 ലക്ഷത്തോളം രൂപ അധികം വാങ്ങിയെന്ന് വിജിലന്‍സ് കണ്ടെത്തി. കേസ് പിന്‍വലിക്കണമെന്ന യു.ഡി.എഫ്. സര്‍ക്കാരിന്റെ ആവശ്യം വിജിലന്‍സ് കോടതി തള്ളിയെങ്കിലും സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് ജേക്കബ്ബിന് അനുകൂലമായി. കേസ് അവസാനിപ്പിച്ച ഹൈക്കോടതി വിധിയെ ചോദ്യംചെയ്ത് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നാലാഴ്ചയ്ക്കകം ഹാജരാക്കാന്‍ ഇപ്പോള്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്

No comments:

Post a Comment