Friday, March 11, 2011

മത്സ്യമേഖലയില്‍ ഉണര്‍വിന്റെ ചാകര


ഫിഷറീസ് വകുപ്പിന് പ്രത്യേക പ്രാധാന്യം നല്‍കി പൊതുജനങ്ങള്‍ ശ്രദ്ധിക്കുന്ന ഒരു വകുപ്പാക്കിമാറ്റാന്‍ സാധിച്ചുവെന്നതാണ് ഈ സര്‍ക്കാരിന്റെ നേട്ടം. ഇടത്തട്ടുകാരുടെ ചൂഷണം അവസാനിപ്പിച്ചും മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസ നടപടികള്‍ സ്വീകരിച്ചും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും പുതിയ നിയമനിര്‍മാണങ്ങള്‍ നടത്തിയും മത്സ്യമേഖലയില്‍ സര്‍വതോമുഖമായ വികസനത്തിന് അടിത്തറപാകി, എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുകയാണ്.
1,20,000  മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട് 380 കോടിയുടെ കടം സര്‍ക്കാര്‍ എഴുതിത്തള്ളി. മത്സ്യത്തൊഴിലാളി പെന്‍ഷന്‍ 300 രൂപയാക്കി. പെന്‍ഷനില്ലാത്ത 65 വയസുകഴിഞ്ഞവര്‍ക്ക് പ്രതിമാസം 100 രൂപ സഹായധനം നല്‍കി. ട്രോളിംങ് നിരോധന കാലത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണത്തിന് പുതിയ നിയമം; സൌജന്യ റേഷന്‍ എന്നിവ ഏര്‍പ്പെടുത്തി. മത്സ്യത്തൊഴിലാളിക്ഷേമനിധിയില്‍ പണം കണ്ടെത്താന്‍ പ്രത്യേക സെസ് നിയമം ആവിഷ്കരിച്ചു. 10000 മത്സ്യത്തൊഴിലാളികളുടെ ഭവനവായ്പ എഴുതിത്തള്ളി. 28000 വനിതാ മത്സ്യത്തൊഴിലാളികള്‍ക്ക് 5000 രൂപ പലിശരഹിത വായ്പ നല്‍കി. 70,000 മത്സ്യത്തൊഴിലാളി കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായത്തിന് 24 കോടി രൂപ, സ്വാശ്രയ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ നടപ്പിലാക്കി. ഒന്നരലക്ഷത്തിലധികം പേര്‍ക്ക് രണ്ടു രൂപയ്ക്ക് അരിയും ഗോതമ്പും നല്‍കി. മത്സ്യത്തൊഴിലാളികള്‍ക്ക് വീടു പണിയാന്‍ 25 കോടി രൂപ നല്‍കി.
കടലാക്രമണ ഭീഷണി നേരിടുന്നവരെ പുനരധിവസിപ്പിക്കാന്‍ 325 കോടിയുടെ പദ്ധതി, ഇന്‍ഷുറന്‍സ് പരിരക്ഷ ഇരട്ടിയാക്കി, അപകടത്തില്‍പെടുന്ന മത്സ്യത്തൊഴിലാളികളുടെ രക്ഷയ്ക്കായി കടല്‍ സുരക്ഷാപദ്ധതി, ഉള്‍നാടന്‍ മത്സ്യോത്പാദനം വര്‍ധിപ്പിക്കാന്‍ 1000 ഹെക്ടറില്‍ ‘മത്സ്യകേരളം’ പദ്ധതി, സമഗ്ര തീരദേശ വികസനത്തിനായി 2500 കോടിയുടെ പദ്ധതി നടപ്പാക്കി. ആറിടത്ത് ഫിഷിംങ് ഹാര്‍ബര്‍ നിര്‍മാണം തുടങ്ങി. രണ്ടിടത്ത് നിര്‍മാണം ഉടന്‍. കൊച്ചിയില്‍ 500 കോടി രൂപ മുതല്‍ മുടക്കില്‍ മറൈന്‍ ബയോളജിക്കല്‍ റിസര്‍ച്ച് സെന്ററും ഓഷ്യനേറിയവും. ഫിഷറീസ് സര്‍വകലാശാല ഇന്ത്യയില്‍ ആദ്യമായി കൊച്ചിയില്‍ സ്ഥാപിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചു.
കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൂര്‍ത്തിയായതും തൃശ്ശൂര്‍ ജില്ലയില്‍  ആരംഭിച്ചതും ഈ വര്‍ഷം എറണാകുളം, ആലപ്പുഴ  ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കുന്നതുമായ സമഗ്ര തീരദേശ വികസന പരിപാടി തീരദേശ വികസന കോര്‍പ്പറേഷന്‍ മുഖേന നടപ്പിലാക്കി വരുന്നു. മഞ്ചേശ്വരം, വെള്ളയില്‍, പരപ്പനങ്ങാടി, താനൂര്‍ എന്നിവിടങ്ങളില്‍ ഫിഷിങ് ഹാര്‍ബറുകളുടെ നിര്‍മാണം തീരദേശ വികസനകോര്‍പ്പറേഷന്‍ മുഖേന ഏറ്റെടുക്കാന്‍ നടപടിയായി. കൊയിലാണ്ടി, തലായി, ചെല്ലാനം, ചെത്തി, അര്‍ത്തുങ്കല്‍, കാസര്‍ഗോഡ്, ചേറ്റുവ എന്നിവിടങ്ങളില്‍ പുതിയ ഫിഷിങ് ഹാര്‍ബറുകളുടെ നിര്‍മാണം ആരംഭിച്ചു.  കാസര്‍ഗോഡ് ജില്ലയിലെ ചെറുവത്തൂര്‍ മത്സ്യബന്ധന തുറമുഖം ഉടന്‍ നിര്‍മാണം ആരംഭിക്കുന്നതാണ്. ചെല്ലാനം ഫിഷിങ് ഹാര്‍ബറിന്റെ രണ്ടാം ഘട്ട നിര്‍മാണം ആരംഭിച്ചു.
ഉള്‍നാടന്‍ മേഖലയില്‍ 25 പുതിയ ലാന്റിങ് സെന്ററുകള്‍ നിര്‍മിക്കുന്നതിനാണ് ലക്ഷ്യമിട്ടത്. അതില്‍ മുഹമ്മ, സാമ്പ്രാണിക്കോടി, ബേക്കല്‍, മുസ്സോഢി, കോയിപ്പാടി, പൂഞ്ചാവി, അജാനൂര്‍, ചാത്തനാട്, വൈപ്പിന്‍ എന്നീ ഫിഷ് ലാന്റിങ് സെന്ററുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. കണ്ണൂര്‍ ജില്ലയിലെ എഴോം കോട്ടക്കീല്‍, കിഴുന്നപ്പാറ, മുഴുപ്പിലങ്ങാട്, മലപ്പുറം ജില്ലയിലെ പറവണ്ണ ആലപ്പുഴ ജില്ലയിലെ മുട്ടത്തു മണ്ണേല്‍, തൃക്കുന്നപ്പുഴ എന്നിവിടങ്ങളില്‍ പുതിയ ഫിഷ് ലാന്റിങ് സെന്റര്‍ ആരംഭിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു. ഇതില്‍ എഴോം, കോട്ടക്കീല്‍ നിര്‍മാണം ആരംഭിച്ചു. അതോടൊപ്പം തൃശ്ശൂര്‍ ജില്ലിലെ കൈപ്പമംഗലം ഫിഷ് ലാന്റിങ് സെന്റര്‍ നവീകരിക്കുന്ന പ്രവൃത്തിയും ഏറ്റെടുത്തു. നബാര്‍ഡിന്റെ സഹായത്തോടെ നീണ്ടകരയില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കേന്ദ്രപദ്ധതിയിന്‍കീഴില്‍ ബേപ്പൂരിലേയും നിലവിലുള്ള ഫിഷിങ് ഹാര്‍ബറിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ചിറയന്‍കീഴിനെ മുതലപ്പൊഴിയുമായി ബന്ധിപ്പിക്കുന്ന 1.65 കോടിരൂപയുടെ മൂഞ്ഞമൂട്-താഴമ്പള്ളിപ്പാലം കമ്മീഷന്‍ ചെയ്തു. അതോടൊപ്പം തന്നെ നബാര്‍ഡ് സ്കീമില്‍ മുതലപ്പൊഴിയേയും പെരുമാതുറയേയും ബന്ധിപ്പിക്കുന്ന പെരുമാതുറ-താഴംപള്ളി പാലത്തിന് 16 കോടി രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുവാദം നല്‍കി. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നു.
മത്സ്യത്തൊഴിലാളി ഗ്രാമങ്ങളെ പ്രധാന റോഡുകളുമായും ഫിഷിങ് ഹാര്‍ബറുകളുമായും ബന്ധിപ്പിക്കുന്നതും 97 കോടി രൂപ ചെലവു വരുന്നതുമായ 516 തീരദേശ റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9 കോടി രൂപ മുടക്കി ഏഴുകുടിക്കല്‍-കാപ്പാട്-കൊയിലാണ്ടി തീരദേശ റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കും.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ കാലത്ത് മത്സ്യമേഖലയില്‍ ചരിത്രനേട്ടങ്ങളാണ് ഉണ്ടാക്കിയത്. ആസിയാന്‍ കരാര്‍ പ്രകാരമുള്ള മത്സ്യ ഇറക്കുമതി, വിദേശ ട്രോളറുകളുടെ അനിയന്ത്രിതമായ കടന്നുവരവ്, തീരദേശ പരിപാലന നിയമം തുടങ്ങിയവ മത്സ്യത്തൊഴിലാളികളുടെ നിലനില്‍പിനെയാകെ ഉലയ്ക്കുന്ന ഘടകങ്ങളാണ്. ആഗോള സാമ്പത്തികമാന്ദ്യവും ആഗോളവത്കരണ നയങ്ങളും മത്സ്യത്തൊഴിലാളി വിരുദ്ധ സമീപനവും കടുത്ത വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. എന്നാല്‍ ഈ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നതാണ് ഇന്ന് ഈ മേഖലയില്‍ കാണുന്ന പുത്തന്‍ ഉണര്‍വ് തെളിയിക്കുന്നത്. പരിതാപകരമായ ജീവിത സാഹചര്യങ്ങളില്‍ പെട്ട് നട്ടം തിരിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥിര വരുമാനവും പഞ്ഞമാസങ്ങളില്‍ ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്.

No comments:

Post a Comment