Thursday, March 10, 2011

ഉണര്‍വിന്റെ സൈറണ്‍


ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെ ബദല്‍ വികസനമാതൃകയെന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യവസായരംഗത്ത് ഇടപെട്ടത്. രാജ്യത്തിനാകെ മാതൃകയായി പൊതുമേഖലാവികസനം ആവിഷ്കരിക്കാന്‍ കഴിഞ്ഞെന്നതാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രധാന നേട്ടം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കേരളം വ്യവസായങ്ങളുടെ ശവപ്പറമ്പായിരുന്നു. പൊതുമേഖലയില്‍ അടച്ചുപൂട്ടലും വില്‍പ്പനയും പിരിച്ചുവിടലും, പരമ്പരാഗതവ്യവസായ തൊഴിലാളികള്‍ ആത്മഹത്യയുടെ വക്കില്‍, ചെറുകിടമേഖല രോഗഗ്രസ്തം. ഈ അവസ്ഥയില്‍നിന്നാണ് രാജ്യത്തെ രണ്ടാമത്തെ നിക്ഷേപാനുകൂല സംസ്ഥാനമാക്കി കേരളത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിയത്.


യുഡിഎഫ് ഭരണത്തില്‍ വ്യവസായവകുപ്പിനുകീഴില്‍ പ്രവര്‍ത്തിച്ച 42 സ്ഥാപനത്തില്‍ 30 എണ്ണവും നഷ്ടത്തിലായിരുന്നു. മൊത്തം നഷ്ടം 69.49 കോടി രൂപയും. ഈ അവസ്ഥയില്‍നിന്ന് 32 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാനായി. യുഡിഎഫ് സര്‍ക്കാരുണ്ടാക്കിയ നഷ്ടംനികത്തി 250 കോടി രൂപയോളം ലാഭത്തിലാക്കാനും എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. 2010ലെ കണക്കനുസരിച്ച് 32 പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നായി 239.75 കോടിരൂപയുടെ ലാഭമാണുണ്ടായത്. 2005-06ല്‍ ഇവയുടെ മൊത്തം വിറ്റുവരവ് 1522.98 കോടിമാത്രമായിരുന്നു. 2009-10ല്‍ ഇത് 2190.73 കോടിയായി ഉയര്‍ന്നു.

പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുക എന്ന നയമാണ് യുഡിഎഫ് സ്വീകരിച്ചത്. എന്നാല്‍ അത്തരം സ്ഥാപനങ്ങള്‍ പുനരുജ്ജീവിപ്പിക്കാനും പൊതുമേഖലയില്‍ നിലനിര്‍ത്താനുമുള്ള നടപടിയാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിച്ചും സാമ്പത്തിക അച്ചടക്കം പാലിച്ചും കമ്പനിഭരണം കാര്യക്ഷമമാക്കിയുമാണ് ഇത് സാധിച്ചത്. അധിക ബജറ്റുവിഹിതം, വകുപ്പുകള്‍ തമ്മിലുണ്ടാക്കിയ ധാരണ, വിദഗ്ധ മാനേജര്‍മാരുടെ നിയമനം, ജീവനക്കാരുടെയും ട്രേഡ് യൂണിയനുകളുടെയും സഹകരണം എന്നീ ഘടകങ്ങളുടെ ഏകോപനവും ഫലപ്രദമായ പ്രവര്‍ത്തനവും വ്യവസായരംഗത്ത് പുത്തനുണര്‍വ് പകര്‍ന്നു.

യുഡിഎഫ് അടച്ചുപൂട്ടിയ കോഴിക്കോട് മലബാര്‍ സ്പിന്നിങ് മില്‍ തുറന്നാണ് വ്യവസായരംഗത്തെ ബദല്‍മാതൃക എല്‍ഡിഎഫ് കാണിച്ചത്. തുടര്‍ന്ന് ആലപ്പുഴ കെഎസ്ഡിപിയും കെല്‍ എടരിക്കോട് യൂണിറ്റും പ്രവര്‍ത്തനം പുനരാരംഭിച്ചു. കേരള സോപ്സ് ആന്‍ഡ് ഓയില്‍സ്, തിരുവണ്ണൂര്‍ കോട്ടണ്‍മില്‍, ബാലരാമപുരം സ്പിന്നിങ് മില്‍, പുനലൂര്‍ പേപ്പര്‍മില്‍ എന്നിവയുടെ പുനരുജ്ജീവനവും ആവേശം പകരുന്നതാണ്. പെരുമ്പാവൂരിലെ ട്രാവന്‍കൂര്‍ റയോണ്‍സ്, കുണ്ടറ അലുമിനിയം ഇന്‍ഡസ്ട്രീസ്, കോഴിക്കോട്ടെ കോംട്രസ്റ് ഫാക്ടറി എന്നിവ ഏറ്റെടുക്കാനുള്ള തീരുമാനം വ്യവസായനയത്തിന്റെ തിളക്കംകൂട്ടുന്നു.

പരമ്പരാഗത രംഗം ആധുനീകരിച്ചു, തൊഴിലും കൂലിയും പതിന്മടങ്ങ് വര്‍ധിപ്പിച്ചു, അടിസ്ഥാനസൌകര്യങ്ങള്‍ ഇരട്ടിയാക്കി, ചെറുകിട വ്യവസായരംഗത്ത് യുഡിഎഫ് അഞ്ചുവര്‍ഷംകൊണ്ട് ഉണ്ടാക്കിയതിന്റെ മൂന്നിരട്ടി നിക്ഷേപമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നാലുവര്‍ഷംകൊണ്ട് നേടിയത്, 2250 കോടി രൂപ. ചെറുകിടരംഗത്തുമാത്രം രണ്ടുലക്ഷത്തോളം പേര്‍ക്കാണ് തൊഴില്‍ ലഭിച്ചത്.
 പുതിയ 10 പൊതുമേഖലാ സ്ഥാപനങ്ങള്‍

സ്വകാര്യവല്‍ക്കരണത്തിന്റെ പാതയിലൂടെ നീങ്ങുന്ന കേന്ദ്രസര്‍ക്കാരില്‍നിന്ന് തികച്ചും വ്യത്യസ്തമായ നിലപാടാണ് സംസ്ഥാനം വ്യവസായമേഖലയില്‍ സ്വീകരിച്ചത്. പൂട്ടിക്കിടന്ന പൊതുമേഖലാസ്ഥാപനങ്ങള്‍ തുറന്നതിന് പുറമെ പത്ത് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 129 കോടി രൂപയാണ് ഇതിനായി മുതല്‍മുടക്കിയത്.
കോമളപുരത്ത് സ്ഥാപിച്ച സ്പിന്നിങ് ആന്‍ഡ് വീവിങ് മില്‍ 36 കോടി മുതല്‍മുടക്കിലാണ് സ്ഥാപിച്ചത്. കണ്ണൂരില്‍ 20 കോടി രൂപ ചെലവഴിച്ച് ആധുനിക നെയ്ത്ത് ഫാക്ടറി, കാസര്‍കോട്ട് 20 കോടി വിനിയോഗിച്ച് ടെക്സ്റ്റൈല്‍ മില്‍, 12 കോടി മുതല്‍മുടക്കില്‍ കണ്ണൂരില്‍ ട്രാക്കോ കേബിള്‍സിന്റെ യൂണിറ്റ്, കോഴിക്കോട്ട് 12 കോടി ചെലവില്‍ സിഡ്കോയുടെ ടൂള്‍ റൂം, കുറ്റിപ്പുറത്ത് 12 കോടി വിനിയോഗിച്ച് കെല്‍ട്രോണിന്റെ കെല്‍ട്രാക് ടൂള്‍ റൂം, ഷൊര്‍ണൂരില്‍ 12 കോടി ചെലവില്‍ ഫോര്‍ജിങ് യൂണിറ്റ്, പാലക്കാട്ട് 5 കോടി ചെലവിട്ട് യുണൈറ്റഡ് ഇലക്ട്രിക്കല്‍സിന്റെ മീറ്റര്‍ ഫാക്ടറി, കണ്ടെയ്നര്‍ ഫ്രൈറ്റ് സ്റേഷന്‍-കൊച്ചി, ബാംബു ഫ്ളോറിങ് ടൈല്‍ ഫാക്ടറി-കോഴിക്കോട് എന്നിവയാണ് തുടങ്ങിയത്.

തൃശൂരിലെ സീതാറാം ടെക്സ്റ്റെല്‍സ് 20 കോടി മുതല്‍മുടക്കില്‍ ആധുനീകരിക്കാനുള്ള പദ്ധതിക്കും തുടക്കമിട്ടുകഴിഞ്ഞു. ഒരുകാലത്ത് കേരള പൊതുമേഖലാ വ്യവസായരംഗത്തെ അഭിമാനസ്തംഭമായിരുന്ന കെല്‍ട്രോണ്‍ പുനരുദ്ധരിക്കാനുള്ള ഊര്‍ജിത ശ്രമങ്ങളാണ് ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ഇതിനായി 50 കോടി രൂപയാണ് ഈവര്‍ഷത്തെ ബജറ്റില്‍ നീക്കിവച്ചത്. ആലപ്പുഴയിലെ കേരള സ്പിന്നേഴ്സ്, പെരുമ്പാവൂരിലെ ട്രാവന്‍കൂര്‍ റയോണ്‍സ്, കുണ്ടറയിലെ അലിന്‍ഡ്, കോഴിക്കോട് കോംട്രസ്റ്റ് (ടെക്സ്റ്റൈല്‍സ്) എന്നിവ ദേശസാല്‍ക്കരിക്കാനുള്ള തീരുമാനവും സംസ്ഥാന സര്‍ക്കാരിന്റെ ഉജ്വല നേട്ടങ്ങളില്‍ പെടുന്നു.

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ മിച്ച ഫണ്ടും പുതിയ നിക്ഷേപവും ഉപയോഗപ്പെടുത്തിയാണ് പുതിയ സംരംഭങ്ങള്‍ക്കുള്ള മൂലധനം കണ്ടെത്തിയത്. ഒരുവര്‍ഷത്തിനകമാണ് പുതിയ സംരംഭങ്ങള്‍ പൂര്‍ത്തിയാക്കിയത്.  കേരളത്തിലെ പൊതുമേഖലാവ്യവസായത്തിന്റെ കുതിച്ചുചാട്ടത്തിനാണ് ഇത് വഴിവച്ചത്.
നിലവിലുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ 9 വിപുലീകരണ പദ്ധതികളില്‍ ആറെണ്ണവും ഈ വര്‍ഷം പൂര്‍ത്തിയാക്കും. ഇതിനായി 265 കോടി രൂപയാണ് ഈ സാമ്പത്തികവര്‍ഷത്തെ ബജറ്റില്‍ മാറ്റിവച്ചത്.

പുതിയ പ്രതീക്ഷയുടെ വലിയ വെളിച്ചം

കൂത്തുപറമ്പ്: വ്യവസായരംഗത്ത് കേരളം കൈവരിച്ച മുന്നേറ്റത്തിന്റെ സാക്ഷ്യമാണ് കൂത്തുപറമ്പ് വലിയവെളിച്ചം വ്യവസായവളര്‍ച്ചാകേന്ദ്രം. അഞ്ചുവര്‍ഷത്തിനുള്ളില്‍ സ്വപ്നതുല്യ വളര്‍ച്ചയാണ് വലിയവെളിച്ചം കൈവരിച്ചത്.

ആയിരത്തിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന നിരവധി പുതിയ തൊഴില്‍സംരംഭങ്ങള്‍ ഇവിടെ ഉയര്‍ന്നു. വലുതും ചെറുതുമായ ആറു വ്യവസായശാലകള്‍ ആരംഭിക്കാനുള്ള നടപടി പുരോഗമിക്കുന്നു. 1200 പേര്‍ ജോലിചെയ്യുന്ന മരിയന്‍ അപ്പാരല്‍സാണ് വലിയവെളിച്ചത്തെ പ്രധാനസംരംഭം. 2008ല്‍ തുടങ്ങിയ സ്ഥാപനത്തിലെ ആയിരത്തോളം തൊഴിലാളികളും സ്ത്രീകള്‍. റബ്കോയുടെ ചെരുപ്പ്, ടയര്‍, സൈക്കിള്‍ ടയര്‍ യൂണിറ്റുകളിലായി മുന്നൂറോളം പേര്‍ ജോലി ചെയ്യുന്നു.

ഹൈക്കൌണ്ട് പൈപ്സ് ഉല്‍പാദിപ്പിക്കുന്ന സില്‍വര്‍ സ്ട്രീം പ്ളാസ്റ്റിക്സും ഫിറ്റ്സ് ഫാഷനുമാണ് അടുത്തിടെ ആരംഭിച്ച മറ്റുപ്രധാന സംരംഭങ്ങള്‍. കേന്ദ്ര ടെക്സ്റ്റൈല്‍ മന്ത്രാലയത്തിനുകീഴിലുള്ള അപ്പാരല്‍ ട്രെയ്നിങ് ആന്‍ഡ് ഡിസൈന്‍ സെന്ററും ഈ കേന്ദ്രത്തിലുണ്ട്. പ്ളാസ്റ്റിക് പൈപ്പ്, പ്ളാസ്റ്റിക് ടാങ്ക്, ബയോഫെര്‍ട്ടിലൈസര്‍, വുഡ്പാനല്‍ യൂണിറ്റ് തുടങ്ങിയ വ്യവസായങ്ങള്‍ താമസിയാതെ തുടങ്ങും.

ദേശീയപാതയുടെ നിലവാരത്തിലുള്ള റോഡ്, ആവശ്യത്തിന് വൈദ്യുതി, വെള്ളം, കെട്ടിടങ്ങള്‍ തുടങ്ങി വ്യവസായത്തിനാവശ്യമായ എല്ലാ ഭൌതികസാഹചര്യവും വലിയവെളിച്ചത്തുണ്ട്.

സംസ്ഥാന വ്യവസായവികസനകോര്‍പറേഷന്‍(കെഎസ്ഐഡിസി) 1997ലാണ് വലിയവെളിച്ചത്ത് 250 ഏക്കര്‍ സ്ഥലം വ്യവസായവികസനത്തിന് ഏറ്റെടുത്തത്. എന്‍കെബി ഓയില്‍മില്‍, ചകിരികമ്പനി, റബ്കോ എന്നിവയായിരുന്നു തുടക്കത്തില്‍. 4.25 കോടി രൂപ ചെലവില്‍ കെഎസ്ഐഡിസിയാണ് വലിയവെളിച്ചത്തേക്കുള്ള റോഡ് വീതി കൂട്ടി വികസിപ്പിച്ചത്. 11 കെവി ലൈന്‍ വലിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. 300 ഏക്കര്‍ സ്ഥലം കൂടി ഉടനെ ഏറ്റെടുക്കും. ആയിരം സ്ത്രീകള്‍ക്ക് താമസിക്കാനുള്ള ലേഡീസ്ഹോസ്റ്റല്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്.
ദേശാഭിമാനി : പി ദിനേശന്‍

No comments:

Post a Comment