Thursday, March 10, 2011

ആദിവാസി ഊരുകളിലെ പുതിയ പ്രതീക്ഷകൾ

മുതുവാന്മാരുടെ ഊരുകളില്‍ അപരിചിതര്‍ക്ക് പ്രവേശനമില്ല. ഗോത്രനിയമം ഒരിക്കലും അവര്‍ തെറ്റിക്കുകയുമില്ല. തങ്ങളില്‍പ്പെട്ട ആരെങ്കിലും മറ്റു വിഭാഗത്തില്‍പ്പെട്ടവരെ കല്യാണം കഴിച്ചാല്‍ ഊരില്‍നിന്ന് പുറത്താവും. കല്യാണം കഴിക്കുന്നത് മറ്റേതെങ്കിലും വിഭാഗത്തില്‍പ്പെട്ട ആദിവാസികളാണെങ്കിലും രക്ഷയില്ല. നിയമങ്ങള്‍ തെറ്റിച്ച് ഊരുകളിലെത്തുന്ന അപരിചിതരെ ഇവര്‍ പിടികൂടുമെന്ന് ഉറപ്പ്. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ പഞ്ചായത്തിലുള്ള ചെമ്പകത്തൊഴുകുടി കോളനിയിലേക്കുള്ള ചെങ്കുത്തായ വഴിയിലൂടെ രാത്രിയില്‍ ഫോര്‍വീലുള്ള മഹീന്ദ്രജീപ്പില്‍ നീങ്ങുമ്പോള്‍ കൂട്ടുകാര്‍ പറഞ്ഞ ഇക്കാര്യമായിരുന്നു മനസ്സില്‍. കാടിനു കുറുകെയുള്ള ചെങ്കുത്തായ പാതകള്‍ താണ്ടുമ്പോള്‍ ജീപ്പിന്റെ ഹെഡ്‌ലൈറ്റ് തട്ടി തിളങ്ങുന്ന കമ്പിവേലിയിലേക്ക് കൈചൂണ്ടി ഡ്രൈവര്‍ പറഞ്ഞു. അത് ആന വരുന്നത് തടയാനുള്ളതാണ്. വൈദ്യുതീകരിച്ച കമ്പികള്‍. പകല്‍പോലും ആനയിറങ്ങുന്ന ഇടം. രാത്രിയില്‍ അപകടം കൂടുതല്‍. ചെമ്പകത്തൊഴുകുടിയിലെ നിരവധി പേരെ ആനകള്‍ ചവിട്ടിക്കൊന്നിട്ടുണ്ട്. ആറുമാസത്തിനുള്ളില്‍ ഒരു കുടുംബത്തില്‍പ്പെട്ട നാലുപേര്‍ ആനയുടെ ആക്രമണത്തിന് ഇരയായെന്ന് ഡ്രൈവര്‍ പറഞ്ഞപ്പോള്‍ തോന്നിയ ഉള്‍ഭയം പുറത്തുകാട്ടിയില്ല.

ചെമ്പകത്തൊഴുകുടി കോളനിയില്‍ എത്തുംമുമ്പുതന്നെ ഒരു ഉത്സവത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. പ്രധാനവഴിയില്‍നിന്ന് ഊരിലേക്കുള്ള സിമന്റിട്ട നടപ്പാത വീതികുറഞ്ഞതാണ്. നടപ്പാതക്ക് ഇരുവശവും ട്യൂബ്‌ലൈറ്റുകളുടെ വെളിച്ചം. വാഹനങ്ങള്‍ക്ക് പതുക്കെ നീങ്ങാം. എങ്കിലും ജീപ്പ് ഉപേക്ഷിച്ച് നടക്കാന്‍ തുടങ്ങി. കുത്തനെയുള്ള ഇറക്കം അരക്കിലോമീറ്ററോളം താണ്ടണം ഊരിലെത്താന്‍. അവിടെ പന്തലില്‍ ആഘോഷം തുടങ്ങിയിരിക്കുന്നു. ഊരുകാര്‍ക്ക് ആഘോഷിക്കാനുള്ള രാത്രിയാണത്. അവിടെയെത്തുന്ന വിഐപി രാപ്പാര്‍ക്കുന്നത് അവിടെയാണ്. തങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ ഒരു മന്ത്രി തന്നെയാണ് എത്തുന്നതെന്ന സന്തോഷം ഏവരിലുമുണ്ട്.

ഊരിലെ മൂപ്പന്‍ സുബ്ബയ്യ കാണി അസ്സല്‍ കാരണവര്‍ തന്നെ. മുഴുക്കൈയന്‍ കുപ്പായത്തിനുമേലുള്ള അദ്ദേഹത്തിന്റെ കോട്ട് ഒരു അധികാരചിഹ്നം പോലെ തോന്നിച്ചു. മറ്റാര്‍ക്കുമില്ല അങ്ങനെയൊന്ന്. വിഐപിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹവും. ഒരപരിചിതനെപ്പോലും സ്വീകരിക്കാന്‍ തയ്യാറാവാത്ത മുതുവാന്മാര്‍ ആ രാത്രി പിന്നോക്ക, പട്ടികസമുദായ ക്ഷേമമന്ത്രി എ കെ ബാലനെയും സഹപ്രവര്‍ത്തകരെയും അവിടേക്ക് സ്വീകരിച്ചാനയിക്കുകയാണ്.

മുതുവാന്മാരുടെ കോളനികളിലെല്ലാമുള്ള സത്രത്തിന്(ഇതില്‍ മിക്കവാറും ഏകാധ്യാപക വിദ്യാലയമോ അങ്കണവാടിയോ ആയിരിക്കും പ്രവര്‍ത്തിക്കുക) മുന്നിലുള്ള ഗ്രൌണ്ടിലാണ് മന്ത്രിക്കുള്ള സ്വീകരണം. ചെമ്പകത്തൊഴുകുടിയിലെയും സമീപ കോളനികളിലെയും ആദിവാസികള്‍ അവിടെ ഹാജരുണ്ട്. അവര്‍ക്ക് പരാതികള്‍ ഒത്തിരിയുണ്ട്. 154 മുതുവാന്‍ കുടുംബങ്ങളില്‍ 84 കുടുംബങ്ങള്‍ക്കും വീടില്ല. അതില്‍തന്നെ പട്ടയമുള്ളത് 26 കുടുംബങ്ങള്‍ക്ക്. പരാതിക്കെട്ടുകള്‍ അങ്ങനെയോരോന്നും അവര്‍ അഴിച്ചുതുടങ്ങി. എല്ലാറ്റിനും പരിഹാരം കാണാന്‍ മന്ത്രി അപ്പപ്പോള്‍തന്നെ നിര്‍ദേശിക്കുകയാണ്. ചികിത്സാസഹായത്തിനായുള്ള നിവേദനങ്ങള്‍ നോക്കി അപ്പപ്പോള്‍ പണം അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

തന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം വിശദമാക്കുന്ന മന്ത്രിയുടെ വാക്കുകള്‍ ഈ ആദിവാസികള്‍ സശ്രദ്ധം കേള്‍ക്കുകയാണ്. കേരളത്തില്‍ ഇനി ഭൂമിയും വീടും ഇല്ലാത്ത ഒറ്റ ആദിവാസികുടുംബം പോലുമുണ്ടാവില്ലെന്ന് നിശ്ചയദാര്‍ഢ്യത്തോടെ മന്ത്രി എ കെ ബാലന്‍ പറയുമ്പോള്‍ ഏറെക്കാലം കേട്ടുപഴകിയ വാഗ്ദാനങ്ങളിലൊന്നായല്ല ആദിവാസികള്‍ അതിനെ കാണുന്നത്. തങ്ങളില്‍ ഒരാളായ മന്ത്രിയുടെ വാക്കുകള്‍ അവര്‍ വിശ്വാസത്തിലെടുക്കുന്നു. അതിനു കാരണവുമുണ്ട്. ഈ പാവങ്ങളെ പൊതുധാരയില്‍ നിന്ന് അകറ്റാനും അവരുടെ രക്ഷകര്‍ ചമയാനും ശ്രമിക്കുന്ന ശക്തികളില്‍നിന്ന് ഇവരെ മോചിപ്പിക്കാനും ഈ സര്‍ക്കാര്‍ ചെയ്യുന്ന ശ്രമങ്ങള്‍ ആദിവാസി സമൂഹത്തിനാകെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്തൊട്ടാകെ ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ ഭൂമിയില്ലാത്ത ആദിവാസികള്‍ക്കുവേണ്ടി ഭൂമി പിടിച്ചെടുക്കാന്‍ നടത്തിയ സമരങ്ങള്‍ സാര്‍ഥകമാവുന്നത് ഈ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളിലൂടെയാണ്. വനംവകുപ്പിന്റേതായാലും റെവന്യൂവകുപ്പിന്റെതായാലയും ആത്യന്തികമായി ഭൂമിയുടെ അവകാശികള്‍ ആദിവാസികള്‍ തന്നെയാണെന്ന് മന്ത്രി പറയുമ്പോള്‍ ആദിവാസികള്‍ അത് കൈയടികളോടെയാണ് ഏറ്റുവാങ്ങുന്നത്. കേന്ദ്രം പാസാക്കിയ വനാവകാശ നിയമത്തിന്റെ ഭാഗമായി ഭൂമി വിതരണം ചെയ്യാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഫലം കാണാന്‍ തുടങ്ങുന്നതിന്റെ സംതൃപ്‌തിയും ആദിവാസികളുടെ മുഖത്തുണ്ട്. ഏറ്റവുമൊടുവില്‍ ഇഎംഎസ് ഭവനപദ്ധതി പ്രകാരം ആദിവാസികള്‍ക്ക് വീടു പണിയാന്‍ ഒന്നേകാല്‍ ലക്ഷം രൂപ നല്‍കുമെന്ന പ്രഖ്യാപനവും അവര്‍ ഹര്‍ഷാരവത്തോടെയാണ് ഏറ്റുവാങ്ങിയത്. ചികിത്സക്കാവശ്യമായ മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും രോഗം വന്ന ആദിവാസി ചികിത്സ കിട്ടാതെ വീട്ടില്‍ കിടക്കേണ്ടിവരുന്ന സ്ഥിതി ഇല്ലാതാക്കിയെന്നും മന്ത്രി പറയുമ്പോള്‍ ആദിവാസി സമൂഹമാകെ ആഹ്ളാദത്തോടെ തലകുലുക്കി സമ്മതിക്കുകയാണ്. സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന ആദിവാസികള്‍ക്ക് ഇന്ത്യയിലെങ്ങും ഇല്ലാത്ത ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്നും ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചുവെന്ന് മന്ത്രി പറയുമ്പോഴും കരഘോഷമുയരുകയാണ്.

ആദിവാസി കോളനികള്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയില്‍ അമരരുതെന്ന മന്ത്രിയുടെ ഉപദേശവും അവര്‍ സര്‍വാത്മനാ സ്വീകരിക്കുന്നു. തീവ്രവാദ ആശയങ്ങള്‍ നിരപരാധികളെ ഇരകളാക്കുകയാണ്. വര്‍ക്കല പ്രശ്‌നത്തെ മുന്‍നിര്‍ത്തി ദളിതര്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി പറഞ്ഞു. ആദിവാസികളുടെയും ദളിതരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ ഭരണം തന്നെയുപേക്ഷിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ആദിവാസികള്‍ക്ക് വൈദ്യുതിക്ക് കാത്തുനില്‍ക്കേണ്ട സ്ഥിതി ഇപ്പോഴില്ലെന്ന് മന്ത്രി അഭിമാനപൂര്‍വം പറയുമ്പോള്‍ സുബ്ബയ്യ കാണി ഇരുകൈകളും തലയ്‌ക്കുമീതെ ഉയര്‍ത്തി കൈയടിച്ചുകൊണ്ടാണ് ആഹ്ളാദം പങ്കുവെക്കുന്നത്. "ഞാന്‍ എല്‍എല്‍ബിക്ക് പഠിച്ചത് മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ്. പാര്‍ലമെന്റിലേക്ക് ജയിച്ച കാലത്തും എന്റെ വീട്ടില്‍ കറണ്ടില്ല. അക്കാലത്ത് വൈദ്യുതി മന്ത്രി ആര്‍ ബാലകൃഷ്ണ പിള്ളയെ കണ്ട് ഇക്കാര്യം മന്ത്രിയായ കാലത്ത് എന്റെ നാട്ടില്‍ ഒരു യോഗത്തിന് വന്നു. അപ്പോഴാണ് എന്റെ വീട്ടില്‍ കറണ്ടില്ലെന്ന് മനസ്സിലാക്കി പെട്ടെന്ന് കറണ്ടെത്തിക്കാന്‍ നടപടിയെടുത്തത്. ഇന്ന് ഒരാള്‍ക്കുപോലും വൈദ്യുതി ലഭിക്കുന്നതിന് കാലതാമസമില്ല. ആദിവാസി ഊരുകളില്‍ പ്രത്യേകിച്ചും.'' മന്ത്രിയുടെ ഓരോ വാക്കിലെയും ആത്മാര്‍ഥതയും സത്യസന്ധതയും ആദിവാസികള്‍ ഏറ്റുവാങ്ങുന്നുണ്ടെന്ന് അവരുടെ മുഖത്ത്നിന്ന് വായിച്ചെടുക്കാം.

രാത്രി വൈകി സ്വീകരണം കഴിഞ്ഞപ്പോഴേക്കും മന്ത്രിയുടെ താമസത്തിനുള്ള ഒരുക്കത്തിന്റെ തിരക്കിലേക്ക് ആ കോളനി മൊത്തം മുഴുകി. ആദിവാസി ഊരില്‍ മന്ത്രി തങ്ങുകയെന്ന കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവം ആഘോഷമാക്കാനാണ് ഓരോരുത്തരും ശ്രമിച്ചത്. ആഘോഷമായിത്തന്നെയാണ് മന്ത്രിയെ കോളനിവാസികള്‍ സുബ്ബയ്യ കാണിയുടെ വീട്ടിലേക്ക് ആനയിച്ചത്. അധഃസ്ഥിത കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന തനിക്ക് സുബ്ബയ്യ കാണിയുടെ പുല്ലു മേഞ്ഞ കുടിലില്‍ താമസിക്കുന്നതില്‍ എന്തു പുതുമയെന്നാണ് അമ്പരപ്പോടെ മുന്നില്‍ നിന്നവരോട് അദ്ദേഹത്തിന് ചോദിക്കാനുണ്ടായിരുന്നത്. മന്ത്രി താമസിച്ച കുടിലില്‍നിന്ന് അകലെയുള്ള ഹോട്ടല്‍ മുറിയിലേക്ക് ശൈത്യം നിറഞ്ഞ രാത്രിയില്‍ മടങ്ങുകയായിരുന്ന ഞങ്ങള്‍ക്ക് വഴികാട്ടിയത് സുബ്ബയ്യ കാണിയുടെ മകളുടെ ഭര്‍ത്താവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ആനന്ദ്‌രാജ് ആയിരുന്നു. കര്‍ഷകനായ ആനന്ദ്‌രാജ് കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായിരുന്നു. കോണ്‍ഗ്രസുകാരനാണെങ്കിലും മന്ത്രിയുടെ ഈ ശ്രമങ്ങളെ ആദിവാസികള്‍ ആവേശത്തോടെയാണ് കാണുന്നതെന്ന് പറയാന്‍ തനിക്കൊട്ടും മടിയില്ലെന്നായിരുന്നു ആനന്ദ്‌രാജിന്റെ പ്രതികരണം.

വയനാട്ടിലും അട്ടപ്പാടിയിലും ആദിവാസികളുടെ പ്രശ്‌നങ്ങള്‍ തൊട്ടറിഞ്ഞാണ് മന്ത്രി ഇടുക്കി ജില്ലയിലെത്തിയത്. ജില്ലയില്‍ പതിമൂന്ന് കോളനികളാണ് മന്ത്രി രണ്ടുനാള്‍കൊണ്ട് സന്ദര്‍ശിച്ചത്. കാടിന്റെ കറുത്ത മക്കളെ ചുട്ടുകൊല്ലുകയും അവരുടെ കുഴിഞ്ഞ കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും അവരുടെ ഭൂമിയും മാനവും കവര്‍ന്നെടുക്കുകയും ചെയ്യുന്നവരെ നിലയ്‌ക്ക് നിര്‍ത്തുമെന്ന പ്രഖ്യാപനമായിരുന്നു ഓരോ കോളനിയിലും മന്ത്രി നടത്തിയ സന്ദര്‍ശനം. ആദിവാസികളില്‍ സുരക്ഷിതത്വബോധം വളര്‍ത്താനും കോളനികളില്‍ ശക്തമാവുന്ന ദുഷ്പ്രവണതകളെ ദൂരീകരിക്കാനുമുള്ള ശ്രമങ്ങളായിരുന്നു ഓരോ ഇടപെടലും.

ഇടുക്കി പദ്ധതിക്ക് വഴികാട്ടിയായ ആദിവാസി മൂപ്പന്‍ കൊലുമ്പന്റെ സമാധിയില്‍ പുഷ്‌പങ്ങള്‍ അര്‍പ്പിച്ച ശേഷമാണ് ജില്ലയിലെ പര്യടനത്തിന് മന്ത്രി എ കെ ബാലന്‍ തുടക്കമിട്ടത്. കൊലുമ്പന്റെ പേരിലുള്ള കോളനിയാണ് ആദ്യം സന്ദര്‍ശിച്ചത്. കൊലുമ്പന്റെ പ്രതിമ സമാധിയില്‍ സ്ഥാപിക്കുമെന്നും എസ്എസ്എല്‍സിക്ക് ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ആദിവാസി വിദ്യാര്‍ഥിക്ക് കൊലുമ്പന്‍ എന്‍ഡോവ്മെന്റ് നല്‍കുമെന്നുമുള്ള പ്രഖ്യാപനങ്ങളായിരുന്നു മന്ത്രി ആദ്യം നടത്തിയത്. ചികിത്സാ സഹായത്തിനു വേണ്ടിയുള്ള അപേക്ഷകള്‍ നോക്കി അപ്പപ്പോള്‍ സഹായം പ്രഖ്യാപിച്ചത് ആദിവാസികളില്‍ ആശ്വാസം പകര്‍ന്നു. കാല്‍നടപോലും ദുര്‍ഘടമായ പാതകള്‍ താണ്ടി മന്ത്രി തങ്ങളുടെ പ്രശ്‌നങ്ങള്‍ തൊട്ടറിയാന്‍ എത്തിയത് ആദിവാസികളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കയാണെന്ന് രാഷ്ട്രീയ എതിരാളികള്‍പോലും സമ്മതിച്ചിരിക്കയാണ്.
ആദിവാസി വനാവകാശ നിയമം പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കി ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിക്കാനും അതുവഴി ആദിവാസികളെ ഭൂമിയുടെ ഉടമകളാക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ ഊര്‍ജിതമായി നടപ്പാക്കുന്നത്. നിയമം നടപ്പാക്കുന്നതിന് പകരം ആദിവാസികളെ വനത്തില്‍നിന്ന് പുറത്താക്കുന്ന പ്രവണതക്ക് തടയിടാന്‍ ഈ നടപടികള്‍കൊണ്ട് സാധിച്ചു. ഊരടിസ്ഥാനത്തില്‍ രൂപീകരിക്കുന്ന വനാവകാശ കമ്മിറ്റികള്‍ക്ക് മുന്നില്‍ ആദിവാസികള്‍ നല്‍കുന്ന അപേക്ഷകള്‍ ചോദ്യംചെയ്യാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചുകഴിഞ്ഞു. വനാവകാശനിയമപ്രകാരം ഭൂമി ലഭിക്കുന്നതിന് വിവിധ ജില്ലകളിലായി 34,882 അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. സര്‍വേ നടത്തി ഭൂമി ആദിവാസികള്‍ക്കു നല്‍കാനും ഓരോ ഭൂമിക്കും പ്രത്യേക സ്‌കെച്ചും പ്ളാനും തയ്യാറാക്കാനും നടപടിയായിട്ടുണ്ട്. സമീപഭൂമിയുടെ ഉടമസ്ഥതകൂടി വ്യക്തമാക്കുന്ന പട്ടയമായിരിക്കും ഇത്. ഭൂമി ലഭിക്കുന്ന ആദിവാസിയുടെ ഫോട്ടോയും ഇതിലുണ്ടാവുമെന്നതിനാല്‍ ഭൂമി നഷ്‌ടമാവുന്നത് തടയാന്‍ സാധിക്കും.

പലരും അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്‌താല്‍ മാത്രമേ ആദിവാസി-ദളിത് ഭൂപ്രശ്‌നത്തിന് ശാശ്വതപരിഹാരമാവൂ എന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കേരളീയ സമൂഹത്തില്‍ ദീര്‍ഘകാലം മുറിപ്പാടായിക്കിടന്ന ആദിവാസി ഭൂപ്രശ്‌നം ലളിതമായി പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ശുഭകരമായ പര്യവസാനം കൂടിയാവുകയാണ് ഇത്തരം സന്ദര്‍ശനങ്ങള്‍. ഭൂമിക്കുവേണ്ടി സമരം നടത്തിയ മുത്തങ്ങയിലെ ആദിവാസികളെ വെടിയുണ്ടകൊണ്ടും ലാത്തികൊണ്ടും നേരിട്ട ഭൂതകാലം സൃഷ്‌ടിച്ച അന്യതാബോധത്തില്‍നിന്നും ആഘാതത്തില്‍ നിന്നും ആദിവാസികളെ സാമൂഹ്യമുന്നേറ്റത്തിന്റെ പാതയിലേക്ക് നയിക്കാനുള്ള ശ്രമങ്ങളെ മാധ്യമങ്ങള്‍ തമസ്‌ക്കരിക്കുകയാണെങ്കിലും രാഷ്‌ട്രീയ-സാമൂഹ്യ മേഖലകളില്‍നിന്ന് ഉചിതമായ പിന്തുണയാണ് ലഭിക്കുന്നത്. കേരളത്തില്‍ ഇനി വരുന്ന ഒരു ഭരണാധികാരിക്കും അവഗണിക്കാനാവാത്ത ഒരു മാതൃകയാണ് മന്ത്രി ഈ സന്ദര്‍ശനങ്ങളിലൂടെ സൃഷ്‌ടിച്ചിട്ടുള്ളത്

No comments:

Post a Comment