Wednesday, March 09, 2011

ഇടമലയാര്‍ കേസ്: ബാലകൃഷ്ണപിള്ളയുടെ റിവ്യൂഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ഇടമലയാര്‍ കേസില്‍ ഒരുവര്‍ഷം കഠിന തടവിന് ശിക്ഷിച്ച വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ള നല്‍കിയ റിവ്യൂ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇതോടെ ബാലകൃഷ്ണപിള്ള തടവില്‍ തന്നെ തുടരും. 
റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് തുറന്ന കോടതിയിലായിരിക്കണമെന്നും അഡ്വ. ഇ.എം.സ്. അനാം മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ അപേക്ഷ ചേംബറില്‍ ഹര്‍ജി പരിഗണിച്ചശേഷം എടുക്കാം എന്നായിരുന്നു ജസ്റ്റീസുമാരായ പി. സദാശിവം, ബി.എസ് ചൗഹാന്‍ എന്നിവര്‍ പറഞ്ഞത്. കേസില്‍ ശിക്ഷിക്കപ്പെട്ട കരാറുകാരന്‍ പി.കെ. സജീവന്റെ റിവ്യൂഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്. മറ്റൊരു പ്രതിയായ രാമചന്ദ്രന്‍ നായരുടെ ഹര്‍ജി നാളത്തേക്ക് മാറ്റിവെച്ചു. 
കേസിലെ 592 പ്രോസിക്യൂഷന്‍ രേഖകളില്‍ 40 എണ്ണവും 157 സാക്ഷി മൊഴികളില്‍ 39 എണ്ണവും മാത്രവുമാണ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ ഹാജരാക്കിയത്. പ്രതിഭാഗത്തിന്റെ 94 രേഖകളും മൂന്നു സാക്ഷിമൊഴികളും കോടതിയില്‍നിന്നു മറച്ചുവെച്ചെന്ന് പുനഃപരിശോധന ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇടമലയാര്‍ കേസിലെ 20 ആരോപണങ്ങളില്‍ പതിന്നാലിലും വിചാരണക്കോടതി പിള്ളയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍, സുപ്രീം കോടതി ഇതിലും പിള്ളയെ കുറ്റക്കാരനായി കണ്ടെത്തി. വിധിയില്‍ വസ്തുതാപരമായ ഒട്ടേറെ പോരായ്മകളുണ്ടെന്ന് റിവ്യൂ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഒരു കൊല്ലം തടവിന് ശിക്ഷിച്ചത് ഏതു വകുപ്പ് പ്രകാരമാണെന്നും വിധിയില്‍ പറയുന്നില്ല. ഇതു മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ബാലകൃഷ്ണപ്പിള്ള അവകാശപ്പെട്ടിരുന്നു

No comments:

Post a Comment